Monday, 20 May 2013

ആതുരം

                 പടിഞ്ഞാറ്  അന്തിവാനത്ത് മഞ്ഞളിച്ചു  കിടന്ന  സായാഹ്ന  മേഘങ്ങള്‍..  അവയ്ക്ക്  ചോട്ടിലൂടെ  ഇന്നവള്‍ക്ക്  സാവധാനമേ  നടക്കാന്‍  കഴിഞ്ഞുള്ളൂ.. എന്നും  ഓഫീസ് വിട്ട്  നാട്ടിന്‍പുറത്തേയ്ക്കുള്ള  ബസ്സില്‍  നിന്നും  ഉന്തിത്തള്ളി  പുറത്തേയ്ക്കിറങ്ങിയാല്‍പ്പിന്നെ  വീടെത്താനുള്ള  ധൃതിയാവും.  പതിവിന്  വിപരീതമായിട്ടുള്ള  അവളുടെ  മാറ്റത്തില്‍ അവള്‍ക്ക  ഉള്‍ക്കണ്ഠയില്ല.  എത്രത്തോളം  വൈകിയെത്തുമോ  അത്രയും  നല്ലതെന്ന്  ചിന്തിച്ച്  അവള്‍  പിന്നെയും  നടപ്പിന്‍റെ വേഗത  കുറച്ചു.

                          എന്നും  അവള്‍ വരുന്നതും  കാത്ത് പൂമുഖത്ത്  രാവിലെ  വായിച്ച  പത്രത്തില്‍  വിട്ടു  പേോയ ഒരക്ഷരം  പോലും  കണ്ടെത്തി   വായനയുടെ  ലോകത്ത് മുഴുകിയിരിയ്ക്കുകയാവും   അധ്യാപകനായ  തന്‍റെ  ഭര്‍ത്താവ്.    താന്‍  ചായയുമായി  എത്തുന്നതുവരെ ഈ  ഇരുപ്പ്  തുടരുകയായിരുന്നു  പതിവ്.

                            ആ  രംഗത്തെ  അഭിമുഖീകരിക്കുവാനുള്ള  മനസ്സ്  തന്നില്‍  നിന്നും കൈവിട്ട്  പോയിരിക്കുന്നുവെന്ന്  മായയ്ക്ക്  തോന്നി.  എത്ര  നിയന്ത്രിച്ചിട്ടും  അവള്‍ക്ക്  അതില്‍  നിന്നും  മോചിതയാകാനും  കഴിഞ്ഞില്ല.   വീടിനോടടുക്കുന്തോറും  മനസ്സ്   വല്ലാതെ  ഉള്‍ക്കണ്ഠപ്പെട്ടും  ആകുലപ്പെട്ടുമിരുന്നു. എന്തായാലും   വീട്ടിലെത്തിയല്ലേ  മതിയാവൂ.  വീട്ടിലേയ്ക്കെത്താതെ  എങ്ങോട്ടെങ്കിലും  പിന്തിരിഞ്ഞോടാന്‍  കഴിയില്ലല്ലോ?

                          തനിയ്ക്കെന്താണ്  സംഭവിച്ചത്?


                          അവളില്‍ നിന്നും ചോര്‍ന്നു  പോയ  ധൈര്യവും  ഉത്തരവാദിത്വബോധവുമൊക്കെ  തിരിച്ചുകൊണ്ടുവരാന്‍  വേണ്ടി  അവള്‍  കഠിന ശ്രമം  തന്നെ  നടത്തി.

                         സിറ്റൗട്ടില്‍  പതിവ്  പോലെ പത്രവായനയില്‍   ലയിച്ച്  തന്‍റെ  ഭര്‍ത്താവുണ്ട്.  ആ കാഴ്ച എന്നും  അവള്‍ പ്രതീക്ഷിയ്ക്കാറുള്ളതുമാണ്..പതിവ്  പോലെ  ഒന്ന്  പുഞ്ചിരിയ്ക്കാനോ  കുശലപ്രശ്നങ്ങള്‍  നടത്താനോ   ഇന്നവള്‍  ശ്രമിച്ചതുമില്ല.  അവള്‍ പൂമുഖം  കടന്ന്  അകത്തേയ്ക്ക്  പോയി  കിടക്കയില്‍ വീണ്  ഏങ്ങലടിച്ച്  കരഞ്ഞു.

                   പതിവിന്  വിപരീതമായുള്ള  മായയുടെ  പ്രവൃത്തിയില്‍ അയാള്‍ക്ക് എന്തോ  പന്തികേട്  തോന്നി.  ഓഫീസില്‍  വച്ചോ  ഇനി  ബസ്സിലെ  യാത്രയ്ക്കിടയിലോ   എന്തെങ്കിലും  അരുതായ്ക ഉണ്ടായോ  എന്ന്  ചിന്തിച്ചുകൊണ്ട്   പത്രവുമായി  അയാള്‍  അവള്‍ക്കരികിലെത്തി.

                       തന്നെത്തേടി  തന്‍റെ  ഭര്‍ത്താവ്  തന്‍റെ  അരികിലേയ്ക്ക്  വരുന്നെന്നറിഞ്ഞിട്ടും   മുഖമുയര്‍ത്തി നോക്കുക കൂടി  ചെയ്യാന്‍  അവള്‍  കൂട്ടാക്കിയില്ല. കാരണമന്വേഷിച്ച  അയാള്‍ക്ക്  അവളില്‍ നിന്നും  ഒരു  മറുപടിയും  കിട്ടിയില്ല.

                       അയാള്‍  പിന്നീടൊന്നും  ചോദിയ്ക്കാനോ  നിര്‍ബന്ധമായി  കാരണമെന്തന്നറിയാനോ  ശ്രമിച്ചതുമില്ല.   വേഷം  മാറി  അയാള്‍ പുറത്തേയ്ക്ക് പോയി.

                         അയാള്‍  പോയിക്കഴിഞ്ഞതറിഞ്ഞ്  അവള്‍  വേഷം  മാറി  അടുക്കളയിലേയ്ക്ക്  പോകാന്‍ ശ്രമിച്ചു.   പതിവുള്ള  ചായ  നിര്‍ബന്ധമാണെന്ന്  അറിയാവുന്ന  അവള്‍ ചായയുണ്ടാക്കാനായി  എഴുന്നേറ്റു..  പക്ഷേ,  ഡൈനിംഗ്  ഹാള്‍  വരെ  എത്താനേ  െ  അവള്‍ക്കായുള്ളൂ. അവിടെ  മേശയ്ക്കരികിലുള്ള   കസേരയില്‍  തളര്‍ന്നവള്‍  ഇരുന്നുപോയി.

                         അവളുടെ  മനസ്സ്  വേദനയുടെ  തീജ്വാലയായി  മാറിയിരുന്നു.   ജനാലയിലൂടെ  തഴുകി വന്ന  കുളിര്‍കാറ്റിനൊന്നും  അവളുടെ  മനസ്സിനെ  തണുപ്പിയ്ക്കാന്‍  കഴിഞ്ഞില്ല.  അത്രയ്ക്കും  ചൂടേറ്റ  പ്രഹരമായിരുന്നല്ലോ  
ഓഫീസില്‍  വച്ച്  തനിയ്ക്കുണ്ടായത്...

                             പുതുതായി  ഓഫീസിലേയ്ക്ക്   സ്ഥലം  മാറി  വന്ന  അഞ്ജുവിനെ  തനിയ്ക്ക്  രണ്ട്  മൂന്ന്  ദിവസത്തെ  പരിചയം  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.തനിയ്ക്ക്  തൊട്ടടുത്തുള്ള  സീറ്റായിരുന്നു  അവളുടേത്.
പുതുതായി വന്ന  സ്റ്റാഫിനെ  ഏല്‍പ്പിയ്ക്കേണ്ട  ജോലികളെക്കുറിച്ച്  പറഞ്ഞുകൊടുക്കുന്നതിനായിരുന്നു  സൂപ്രണ്ട അവളെ  ക്യാബിനിലേയ്ക്ക് വിളിപ്പിച്ചത്.    അവള്‍ ജോയിന്‍  ചെയ്തതിന്  ശേഷം  സൂപ്രണ്ട്  ലീവ്  കഴിഞ്ഞ്  ഇന്നാണ്  തിരികെ  വന്നത്.. അഞ്ജുവിന്‍റെ  ഫോണ്‍  മേശപ്പുറത്ത്  തന്നെയുണ്ടായിരുന്നു.. അതില്‍  തുടരെത്തുടരെ  കേട്ടുകൊണ്ടിരുന്ന  റിംഗ് ടൂണ്‍  വല്ലാതെ  അസ്വസ്ഥപെടുത്തിയത്  കണ്ടപ്പോള്‍ മറ്റ്  സ്റ്റാഫുകള്‍  പറഞ്ഞു.

                        " അതൊന്ന്  എടുക്കൂ  മായേ....  അഞ്ജു  സൂപ്രണ്ടിന്‍റെ  അടുത്തല്ലേ?  ആരെങ്കിലും  എന്തെങ്കിലും  അത്യാവശ്യത്തിന്  വിളിക്കുന്നതായിരിയ്ക്കും .  അഞ്ജു  വരുമ്പോള്‍ വിവരം  പറയാമല്ലോ?"

                        മറ്റുള്ളവരുടെ  ഫോണ്‍  എടുക്കുന്ന  ശീലം  ഇല്ലാത്ത  തനിയ്ക്ക്  ആദ്യം  ഒരു  സങ്കോചം  തോന്നിയെങ്കിലും  പിന്നീട്  അവള്‍  അതെടുത്തു.

                      വന്ന  കോളിന്‍റെ  നമ്പര്‍  നോക്കി.  അവളുടെ  നെറ്റി  ചുളിഞ്ഞു. അവള്‍  ആകെ  അസ്വസ്ഥയായി.  ഓണ്‍  ചെയ്ത്  ചെവിയില്‍  വച്ചു.

                      മറുതലയ്ക്കല്‍  നിന്നും  കാതരമായ  ശബ്ദത്തില്‍  സംസാരിയ്ക്കുന്നു.

                " ചക്കരേ ,  നീയെന്താ  ഫോണെടുക്കാത്തത്?  ഞാന്‍  എത്ര  നേരമായി  വിളിയ്ക്കുന്നു."

                      അവള്‍  ഫോണ്‍  ഓഫാക്കി  മേശപ്പുറത്ത്  വച്ചിട്ട്  കസേരയിലേയ്ക്ക  വീണു.

                      ആ  ശബ്ദം  അവള്‍ തിരിച്ചറിഞ്ഞു  കഴിഞ്ഞിരുന്നു.  അതവളുടെ  ഭര്‍ത്താവിന്‍റേതായിരുന്നു........................

4 comments:

  1. ചെറിയൊരു കഥ നല്ല ഭംഗിയായി എഴുതി .
    അധികം വലിച്ചു നീട്ടാതെ നല്ല കയ്യടക്കം .
    അഭിനന്ദനങ്ങൾ

    ReplyDelete
  2. അന്യരുടെ ഫോണ്‍ എടുത്താല്‍ മനഃസ്സമാധാനനഷ്ടം എന്ന് ഗുണപാഠം

    ReplyDelete
  3. കഥ ഇഷ്ടായി ...നല്ല കഥകളുമായി വീണ്ടും വരിക

    ReplyDelete
  4. പത്രതാളുകളിലെ അക്ഷരങ്ങള്‍ തിന്നു ജീവിക്കുന്ന ഒരു വിദ്വാനു ഇതിനും സമയമോ .....

    ReplyDelete