Monday, 20 May 2013

ആതുരം

                 പടിഞ്ഞാറ്  അന്തിവാനത്ത് മഞ്ഞളിച്ചു  കിടന്ന  സായാഹ്ന  മേഘങ്ങള്‍..  അവയ്ക്ക്  ചോട്ടിലൂടെ  ഇന്നവള്‍ക്ക്  സാവധാനമേ  നടക്കാന്‍  കഴിഞ്ഞുള്ളൂ.. എന്നും  ഓഫീസ് വിട്ട്  നാട്ടിന്‍പുറത്തേയ്ക്കുള്ള  ബസ്സില്‍  നിന്നും  ഉന്തിത്തള്ളി  പുറത്തേയ്ക്കിറങ്ങിയാല്‍പ്പിന്നെ  വീടെത്താനുള്ള  ധൃതിയാവും.  പതിവിന്  വിപരീതമായിട്ടുള്ള  അവളുടെ  മാറ്റത്തില്‍ അവള്‍ക്ക  ഉള്‍ക്കണ്ഠയില്ല.  എത്രത്തോളം  വൈകിയെത്തുമോ  അത്രയും  നല്ലതെന്ന്  ചിന്തിച്ച്  അവള്‍  പിന്നെയും  നടപ്പിന്‍റെ വേഗത  കുറച്ചു.

                          എന്നും  അവള്‍ വരുന്നതും  കാത്ത് പൂമുഖത്ത്  രാവിലെ  വായിച്ച  പത്രത്തില്‍  വിട്ടു  പേോയ ഒരക്ഷരം  പോലും  കണ്ടെത്തി   വായനയുടെ  ലോകത്ത് മുഴുകിയിരിയ്ക്കുകയാവും   അധ്യാപകനായ  തന്‍റെ  ഭര്‍ത്താവ്.    താന്‍  ചായയുമായി  എത്തുന്നതുവരെ ഈ  ഇരുപ്പ്  തുടരുകയായിരുന്നു  പതിവ്.

                            ആ  രംഗത്തെ  അഭിമുഖീകരിക്കുവാനുള്ള  മനസ്സ്  തന്നില്‍  നിന്നും കൈവിട്ട്  പോയിരിക്കുന്നുവെന്ന്  മായയ്ക്ക്  തോന്നി.  എത്ര  നിയന്ത്രിച്ചിട്ടും  അവള്‍ക്ക്  അതില്‍  നിന്നും  മോചിതയാകാനും  കഴിഞ്ഞില്ല.   വീടിനോടടുക്കുന്തോറും  മനസ്സ്   വല്ലാതെ  ഉള്‍ക്കണ്ഠപ്പെട്ടും  ആകുലപ്പെട്ടുമിരുന്നു. എന്തായാലും   വീട്ടിലെത്തിയല്ലേ  മതിയാവൂ.  വീട്ടിലേയ്ക്കെത്താതെ  എങ്ങോട്ടെങ്കിലും  പിന്തിരിഞ്ഞോടാന്‍  കഴിയില്ലല്ലോ?

                          തനിയ്ക്കെന്താണ്  സംഭവിച്ചത്?


                          അവളില്‍ നിന്നും ചോര്‍ന്നു  പോയ  ധൈര്യവും  ഉത്തരവാദിത്വബോധവുമൊക്കെ  തിരിച്ചുകൊണ്ടുവരാന്‍  വേണ്ടി  അവള്‍  കഠിന ശ്രമം  തന്നെ  നടത്തി.

                         സിറ്റൗട്ടില്‍  പതിവ്  പോലെ പത്രവായനയില്‍   ലയിച്ച്  തന്‍റെ  ഭര്‍ത്താവുണ്ട്.  ആ കാഴ്ച എന്നും  അവള്‍ പ്രതീക്ഷിയ്ക്കാറുള്ളതുമാണ്..പതിവ്  പോലെ  ഒന്ന്  പുഞ്ചിരിയ്ക്കാനോ  കുശലപ്രശ്നങ്ങള്‍  നടത്താനോ   ഇന്നവള്‍  ശ്രമിച്ചതുമില്ല.  അവള്‍ പൂമുഖം  കടന്ന്  അകത്തേയ്ക്ക്  പോയി  കിടക്കയില്‍ വീണ്  ഏങ്ങലടിച്ച്  കരഞ്ഞു.

                   പതിവിന്  വിപരീതമായുള്ള  മായയുടെ  പ്രവൃത്തിയില്‍ അയാള്‍ക്ക് എന്തോ  പന്തികേട്  തോന്നി.  ഓഫീസില്‍  വച്ചോ  ഇനി  ബസ്സിലെ  യാത്രയ്ക്കിടയിലോ   എന്തെങ്കിലും  അരുതായ്ക ഉണ്ടായോ  എന്ന്  ചിന്തിച്ചുകൊണ്ട്   പത്രവുമായി  അയാള്‍  അവള്‍ക്കരികിലെത്തി.

                       തന്നെത്തേടി  തന്‍റെ  ഭര്‍ത്താവ്  തന്‍റെ  അരികിലേയ്ക്ക്  വരുന്നെന്നറിഞ്ഞിട്ടും   മുഖമുയര്‍ത്തി നോക്കുക കൂടി  ചെയ്യാന്‍  അവള്‍  കൂട്ടാക്കിയില്ല. കാരണമന്വേഷിച്ച  അയാള്‍ക്ക്  അവളില്‍ നിന്നും  ഒരു  മറുപടിയും  കിട്ടിയില്ല.

                       അയാള്‍  പിന്നീടൊന്നും  ചോദിയ്ക്കാനോ  നിര്‍ബന്ധമായി  കാരണമെന്തന്നറിയാനോ  ശ്രമിച്ചതുമില്ല.   വേഷം  മാറി  അയാള്‍ പുറത്തേയ്ക്ക് പോയി.

                         അയാള്‍  പോയിക്കഴിഞ്ഞതറിഞ്ഞ്  അവള്‍  വേഷം  മാറി  അടുക്കളയിലേയ്ക്ക്  പോകാന്‍ ശ്രമിച്ചു.   പതിവുള്ള  ചായ  നിര്‍ബന്ധമാണെന്ന്  അറിയാവുന്ന  അവള്‍ ചായയുണ്ടാക്കാനായി  എഴുന്നേറ്റു..  പക്ഷേ,  ഡൈനിംഗ്  ഹാള്‍  വരെ  എത്താനേ  െ  അവള്‍ക്കായുള്ളൂ. അവിടെ  മേശയ്ക്കരികിലുള്ള   കസേരയില്‍  തളര്‍ന്നവള്‍  ഇരുന്നുപോയി.

                         അവളുടെ  മനസ്സ്  വേദനയുടെ  തീജ്വാലയായി  മാറിയിരുന്നു.   ജനാലയിലൂടെ  തഴുകി വന്ന  കുളിര്‍കാറ്റിനൊന്നും  അവളുടെ  മനസ്സിനെ  തണുപ്പിയ്ക്കാന്‍  കഴിഞ്ഞില്ല.  അത്രയ്ക്കും  ചൂടേറ്റ  പ്രഹരമായിരുന്നല്ലോ  
ഓഫീസില്‍  വച്ച്  തനിയ്ക്കുണ്ടായത്...

                             പുതുതായി  ഓഫീസിലേയ്ക്ക്   സ്ഥലം  മാറി  വന്ന  അഞ്ജുവിനെ  തനിയ്ക്ക്  രണ്ട്  മൂന്ന്  ദിവസത്തെ  പരിചയം  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.തനിയ്ക്ക്  തൊട്ടടുത്തുള്ള  സീറ്റായിരുന്നു  അവളുടേത്.
പുതുതായി വന്ന  സ്റ്റാഫിനെ  ഏല്‍പ്പിയ്ക്കേണ്ട  ജോലികളെക്കുറിച്ച്  പറഞ്ഞുകൊടുക്കുന്നതിനായിരുന്നു  സൂപ്രണ്ട അവളെ  ക്യാബിനിലേയ്ക്ക് വിളിപ്പിച്ചത്.    അവള്‍ ജോയിന്‍  ചെയ്തതിന്  ശേഷം  സൂപ്രണ്ട്  ലീവ്  കഴിഞ്ഞ്  ഇന്നാണ്  തിരികെ  വന്നത്.. അഞ്ജുവിന്‍റെ  ഫോണ്‍  മേശപ്പുറത്ത്  തന്നെയുണ്ടായിരുന്നു.. അതില്‍  തുടരെത്തുടരെ  കേട്ടുകൊണ്ടിരുന്ന  റിംഗ് ടൂണ്‍  വല്ലാതെ  അസ്വസ്ഥപെടുത്തിയത്  കണ്ടപ്പോള്‍ മറ്റ്  സ്റ്റാഫുകള്‍  പറഞ്ഞു.

                        " അതൊന്ന്  എടുക്കൂ  മായേ....  അഞ്ജു  സൂപ്രണ്ടിന്‍റെ  അടുത്തല്ലേ?  ആരെങ്കിലും  എന്തെങ്കിലും  അത്യാവശ്യത്തിന്  വിളിക്കുന്നതായിരിയ്ക്കും .  അഞ്ജു  വരുമ്പോള്‍ വിവരം  പറയാമല്ലോ?"

                        മറ്റുള്ളവരുടെ  ഫോണ്‍  എടുക്കുന്ന  ശീലം  ഇല്ലാത്ത  തനിയ്ക്ക്  ആദ്യം  ഒരു  സങ്കോചം  തോന്നിയെങ്കിലും  പിന്നീട്  അവള്‍  അതെടുത്തു.

                      വന്ന  കോളിന്‍റെ  നമ്പര്‍  നോക്കി.  അവളുടെ  നെറ്റി  ചുളിഞ്ഞു. അവള്‍  ആകെ  അസ്വസ്ഥയായി.  ഓണ്‍  ചെയ്ത്  ചെവിയില്‍  വച്ചു.

                      മറുതലയ്ക്കല്‍  നിന്നും  കാതരമായ  ശബ്ദത്തില്‍  സംസാരിയ്ക്കുന്നു.

                " ചക്കരേ ,  നീയെന്താ  ഫോണെടുക്കാത്തത്?  ഞാന്‍  എത്ര  നേരമായി  വിളിയ്ക്കുന്നു."

                      അവള്‍  ഫോണ്‍  ഓഫാക്കി  മേശപ്പുറത്ത്  വച്ചിട്ട്  കസേരയിലേയ്ക്ക  വീണു.

                      ആ  ശബ്ദം  അവള്‍ തിരിച്ചറിഞ്ഞു  കഴിഞ്ഞിരുന്നു.  അതവളുടെ  ഭര്‍ത്താവിന്‍റേതായിരുന്നു........................

Thursday, 2 May 2013

ശിഷ്യയായ അധ്യാപിക

                      വീട്ടില്‍  നിന്നിറങ്ങുന്നതിന്  മുമ്പേ  ക്ളാസ്സില്‍  ഇന്ന്  എങ്ങനെയായിരിയ്ക്കണമെന്ന്  തീര്‍ച്ചപ്പെടുത്തി.. ഇന്ന്  എന്തായാലും  ഇന്നലത്തെപ്പോലെ കുട്ടികളുടെ  മുന്നില്‍  നാണം  കെടാന്‍ വയ്യ. തലേ  ദിവസം പഠിപ്പിച്ചതെല്ലാം  ഒന്നു  കൂടി  ഓര്‍ത്തു നോക്കി.  ഹോംവര്‍ക്ക്  ചെയ്തതില്‍  വല്ല  തെറ്റും  വരുമോ?
                     
                       ക്ളാസ്സില്‍  ചെന്നിട്ട്   സാര്‍  വരുന്നതിന്  മുമ്പ്  ഒന്നു  കൂടി  നോക്കാം.
ആ  ശിഷ്യ  കണക്കുകൂട്ടി.

                      പുസ്തകസഞ്ചിയും  തോളില്‍  തൂക്കി  കൂട്ടുകാരോടൊപ്പം  പഠിയ്ക്കാന്‍  ഇറങ്ങുമ്പോള്‍  അമ്മ  നെറ്റിയില്‍  ഉമ്മ  വച്ചു  കൊണ്ട്  പറയും.

                   " മോള്  നന്നായി  പഠിയ്ക്കണം  കേട്ടോ? സാറന്മാര്   പറയുന്നതെല്ലാം  കേള്‍ക്കണം. അവര്  ദൈവത്തെപ്പോലെയാ.  പഠിച്ച്  മിടുക്കിയായി  രാധാമണി  ടീച്ചറെപ്പോലെ  ഒരു  ടീച്ചറാകണം  കേട്ടോ?"

                    അഞ്ചാം  ക്ളാസ്സു  മുതല്‍ രാധാമണി  ടീച്ചര്‍  ആയിരുന്നു  എന്‍റെ  ക്ളാസ്സ്  ടീച്ചര്‍.. .  അമ്മ  പറഞ്ഞതുപോലെ ,സാറന്മാര്  പറഞ്ഞതു പോലെ തന്നെ കേട്ടു  പഠിച്ചു. "മിടുക്കി"  എന്ന്തന്നെ  വിളിച്ചതും  രാധാമണി  ടീച്ചര്‍  തന്നെയായിരുന്നു. മറ്റുള്ള  സാറന്മാരുടെ  മുമ്പില്‍  താന്‍  മിടുക്കിയാവാതിരുന്നതു കൊണ്ടല്ല,  അഭിനന്ദിക്കുന്ന  കാര്യത്തില്‍  അവര്‍  പിശുക്ക്  കാട്ടുന്നത്  കൊണ്ടായിരുന്നു  രാധാമണി ടീച്ചറിന്    മാത്രം  ഞാന്‍  മിടുക്കിയായത്.

                  അമ്മ  ആഗ്രഹിച്ചത്  പോലെ  തന്നെ  ഞാനും  രാധാമണി  ടീച്ചറെപ്പോലെ  ഒരു  ടീച്ചറായി.

                    ജീവിതത്തല്‍  വലിയ  മോഹങ്ങളൊന്നും  പാടില്ല.  "Desire is  the  cause  of  misery".  എട്ടാം  ക്ളാസ്സു  മുതല്‍ ഇംഗ്ളീഷ്  പഠിപ്പിച്ച   പി. കെ. ജി  എന്നു ഞങ്ങള്‍ വിളിയ്ക്കുന്ന  പി. കെ  ഗോപാലന്‍  സാര്‍ പറഞ്ഞു  തന്നിട്ടുണ്ട്..  ആഗ്രഹങ്ങളാണ്  എല്ലാ  ദുഃഖങ്ങള്‍ക്കും  ഹേതു. ആശിച്ചിട്ട്  കിട്ടിയില്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുന്നതിനേക്കാള്‍ നല്ലത്  ആശിക്കാതിരിക്കുന്നതല്ലേ?. അത്  നമുക്കൊരിക്കലും  മനസ്സുഖം  തരില്ല.  അതുകൊണ്ട്  രാധാമണി  ടീച്ചറെപ്പോലെ  ഒരധ്യാപികയാകാനുള്ള   പഠിത്തം  കൊണ്ട്  മാത്രം  തൃപ്തിപ്പടേണ്ടി  വന്നു.

                   അങ്ങനെ  ഒരധ്യാപികയാണ്  ഇന്ന്  തന്‍റെ  മക്കളേക്കാള്‍  പ്രായം  കുറഞ്ഞ  കുട്ടികളോടൊപ്പം   ക്ളാസ്സ്മുറിയിലെ  ബഞ്ചില്‍  ബാഗും  ഒതുക്കി  വച്ച്  പഠിയ്ക്കാനിരിക്കുന്നത്.

                  എന്തേ  ഇപ്പോള്‍  പഠിയ്ക്കാന്‍  തോന്നാനുള്ള  കാരണം  എന്നായിരിക്കും  ചോദിക്കുക?

                   അതെ!  യഥാര്‍ത്ഥത്തില്‍  ഞാനൊരു  പ്രതിസന്ധിയിലാണുള്ളത്.  പത്തിരുപത്  വര്‍ഷങ്ങളായി  അധ്യാപികയായി  ജോലി  ചെയ്യുന്നു.  ഇതുവരെയും  സ്കൂളിന്‍റെ  പരിമിതികള്‍ക്കുള്ളില്‍  നിന്നു  കൊണ്ട്  തന്നെ  ക്ളാസ്സിനകത്തും  പുറത്തും  കുട്ടികളുടെയും  രക്ഷാകര്‍ത്താക്കളുടെയും  സ്നേഹമറിഞ്ഞും  കൊണ്ടും  കൊടുത്തും  കഴിഞ്ഞു  പോന്നു.

                   അപ്പോഴതാ!  അശനിപാതം  പോലെ  സര്‍വീസ്  സംഘടനകളുടെ  പ​ണിമുടക്കം  പ്രഖ്യാപിച്ചിരിക്കുന്നു.   പണിമുടക്കില്‍  പങ്കെടുക്കുവാന്‍  തനിക്ക്
തീരെ താല്പര്യം  ഉണ്ടായിരുന്നില്ല.  ഒരു  സംഘടനയോടുള്ള  എതിര്‍പ്പോ  മറ്റൊരു  സംഘടനയോടുള്ള  വിധേയത്വമോ  കൊണ്ടല്ല,  മറിച്ച്  താന്‍   സമരത്തില്‍  പങ്കെടുക്കാതിരുന്നത്  തന്‍റെ  ജീവിതത്തോടുള്ള  സമരത്തില്‍  ജയിക്കാന്‍  വേണ്ടി  മാത്രമായിരുന്നു.  സര്‍ക്കാരില്‍  നിന്ന്  ലഭിക്കുന്ന  ശമ്പളം  കൊണ്ട്  ജീവിതത്തിന്‍റെ  രണ്ടറ്റവും  കൂട്ടിമുട്ടിക്കുവാന്‍  പാടുപെടുന്ന  തന്നെപ്പോലെയുള്ളവര്‍  'ഡയസ്നോണ്‍""'  നിര്‍ബന്ധമാക്കിയ   പണിമുടക്കില്‍
പങ്കെടുത്ത്  എല്ലാ  'പിടുത്ത'ങ്ങളും   കഴിഞ്ഞ്  തുച്ഛമായ തുക  കയ്യില്‍  വാങ്ങി  ജീവിതത്തിന്‍റെ  കനല്‍ച്ചൂളയില്‍ വെന്തെരിയുന്നത്   പണിമുടക്ക്  വിജയിപ്പിക്കാന്‍  വേണ്ടി   സകല  തന്ത്രങ്ങളും  മെനയുന്ന  സമരാനുകൂലികള്‍ക്ക്  മനസ്സിലാകുമോ?

                എന്‍റെ  ശമ്പളം നഷ്ടപ്പെടുത്തിക്കൊണ്ട്  സമരത്തില്‍  പങ്കെടുക്കാന്‍  കഴിയില്ല  എന്ന് സമരാനുകൂലികളോട്  പറഞ്ഞപ്പോള്‍  ജോലി  കിട്ടാതിരുന്നെങ്കില്‍   ടീച്ചറെങ്ങനെ   ശമ്പളം  വാങ്ങുമെന്ന മറുപടിയ്ക്ക്  സാറിന്  ജോലി  കിട്ടിയില്ലായിരുന്നുവെങ്കില്‍  എങ്ങനെ  സമരം  ചെയ്യുമായിരുന്നുവെന്ന്  ചോദിച്ചത്  ധിക്കാരമായിപ്പോയോ  എന്ന്  സംശയം  ഉണ്ടാകാതിരുന്നില്ല..

                   മാത്രവുമല്ല  പാവപ്പെട്ട  കുറെ  കുട്ടികളുടെ  നിഷ്കളങ്ക മുഖങ്ങള്‍! ! പഠിയ്ക്കാനായി  വരുന്ന  കുട്ടികളെ  സമരത്തിന്‍റെ  പേര്  പറഞ്ഞ  മടക്കി  അയയ്ക്കാനും  താന്‍  തയ്യാറായിരുന്നില്ല..   ഉച്ചഭക്ഷണത്തിനുള്ള   വക  സ്വന്തം  കയ്യില്‍  നിന്ന്  മുടക്കി  അതിന്  പരിഹാരം  കണ്ടു.

                   സമരം  കഴിഞ്ഞ്  പ്രഥമാധ്യാപിക  ഉള്‍പ്പെടെയുള്ളവര്‍  തിരിച്ചെത്തിയപ്പോള്‍  തനിയ്ക്ക്  ലഭിച്ചത്  ശകാര വര്‍ഷങ്ങളുടെ  പെരുമഴയായിരുന്നു.  താന്‍  ചെയ്ത  പൊറുക്കാനാവാത്ത  തെറ്റ്  ഹാജരായ കുട്ടികള്‍ക്ക  ഉച്ചഭക്ഷണവും  കൊടുത്ത്  പഠനം നടത്തിയെന്നതാണ്. പഠനം  നടന്നാല്‍  സമരം  വിജയിച്ചില്ല  എന്ന്  വരില്ലേ?  ഇതില്‍  പ്രകോപിതയായാണ്. അവര്‍ പാചകത്തൊഴിലാളിയുടെ  നേരെയും  ശകാരവര്‍ഷങ്ങള്‍  ചൊരിഞ്ഞത്.

                       "ഞാനാണിവിടത്തെ  അതോറിറ്റി.  എന്‍റെ  കസേരയില്‍  ഇരിയ്ക്കാന്‍  എനിയ്ക്കേ യോഗ്യതയുള്ളൂ.  അതുകൊണ്ട്  മറ്റുള്ളവര്‍  പറയുന്നത്  കേള്‍ക്കേണ്ടതില്ല."

                      "മറ്റുള്ളവര്‍" "''  എന്നുദ്ദേശിച്ചത്  തന്നെയാണെന്ന്  മനസ്സിലാക്കാന്‍  ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആ  തിരിച്ചറിവാണ്  തന്നെ  ഇന്നൊരു  പഠിതാവായി  ആ  കൊച്ചുകുട്ടികള്‍ക്കൊപ്പം  ക്ളാസ്സിലെത്തിച്ചത്.

                    അര്‍ഹിക്കുന്നത്  പോലും  ആശിയ്ക്കാതിരിക്കുന്നതാണ്  നല്ലതെന്ന   പി.കെ  ഗോപാലന്‍  സാറിന്‍റെ   വാക്കുകള്‍  ധിക്കരിച്ചു കൊണ്ട്  വാര്‍ദ്ധക്യത്തിന്‍റെ  യൗവനത്തില്‍ പദമൂന്നി  നില്‍ക്കുന്ന ഈ  അധ്യാപിക പ്രഥമാധ്യാപികയാകാനുള്ള  മോഹവുമായാണ്  ക്ളാസ്സില്‍  വന്നിരിക്കുന്നത്.

                    ഒരു  മനുഷ്യന്‍  മരിയ്ക്കുന്നതിന് തൊട്ടു  മുമ്പു വരെയും  വിദ്യാര്‍ത്ഥിയാണെന്ന്  പണ്ടേ  വായിച്ചറിഞ്ഞിട്ടുള്ളതാണ്..ആ അറിവാണ്ശരിയെന്നും  താനിപ്പോള്‍  വിശ്വസിക്കുന്നതും  തന്‍റെ  പ്രഥമാധ്യാപികയുടെ  ശകാരങ്ങളില്‍  മനം  നൊന്തിട്ട്  തന്നെ. ഒരു  ദിവസമെങ്കിലും  ആ  കസേരയിലിരിയ്ക്കാനുള്ള  യോഗ്യത  തനിയ്ക്കും  നേടിയെടുക്കണം..

                      ഇന്നലെ ക്ളാസ്സില്‍  അധ്യാപകന്‍ പഠിപ്പിയ്ക്കുമ്പോഴെല്ലാം മനസ്സ്  അലസനായ ഒരു  കുട്ടിയെപ്പോലെയായിരുന്നു.അതിന്  കാരണവുമുണ്ടായിരുന്നു.. വീട്ടില്‍   മക്കള്‍  തമ്മില്‍  ഒരു  ചെറിയ കാര്യത്തിന്  പിണങ്ങിയപ്പോള്‍ സഹോദരങ്ങള്‍  തമ്മില്‍  തെറ്റണ്ട  എന്നു  കരുതി  കണ്ട  കാര്യം  കണ്ടില്ല  എന്ന്  പറഞ്ഞ്  കള്ള സത്യം  ചെയ്യേണ്ടി  വന്നു.. അങ്ങനെ  ചെയ്തതിലുള്ള മനസ്താപം  മൂലം  ഒന്നിലും  ശ്രദ്ധിക്കുവാന്‍  കഴിഞ്ഞില്ല.                                                                 ക്ളാസ്സില്‍   അധ്യാപകന്‍  തന്ന  പ്രവര്‍ത്തനം  ചെയ്തത്  ശരിയാണോയെന്നറിയാതെ  കുഴങ്ങിയപ്പോള്‍    അറിയാതെ  അടുത്തിരുന്ന  കുട്ടിയുടെ  ബുക്കിലേയ്ക്കൊന്നു  നോക്കിപ്പോയി.  കോപ്പിയടിയ്ക്കണമെന്ന  ഉദ്ദേശത്തോടെയായിരുന്നില്ലെങ്കിലും   താന്‍  എഴുതിയത്  പോലെയാണോ  ആ കുട്ടിയും  എഴുതിയത്  എന്നറിയാനാണ്   ഒന്ന് നോക്കിയത്.

                           പക്ഷേ, താന്‍  കോപ്പിയടിയ്ക്കാനാണ്  നോക്കിയതെന്ന്  വിചാരിച്ച്  ആ  കുട്ടി  രണ്ട്  കൈ കൊണ്ടും  ബുക്ക്  പൊത്തിപ്പിടിച്ചു.
ആ കുട്ടിയുടെ  മുമ്പില്‍ താന്‍  ചെറുതായിപ്പോയോ  എന്നു  തോന്നിയെങ്കിലും പഠിയ്ക്കാനുള്ള  തന്‍റെ  ആവേശവും യാഥാര്‍ത്ഥ്യം  സഫലീകരിക്കുന്നതിനുള്ള  ഉത്ക്കണ്ഠയും  മൂലം  അത്  കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല.  ഉത്തരം  എഴുതിയ  ബുക്ക്  സാറിനെ  കാണിച്ചപ്പോഴും   തെറ്റിയ  ഭാഗം  ഒന്നു കൂടി  പറഞ്ഞു  മനസ്സിലാക്കിത്തരുമ്പോഴും   ആ  കുട്ടി  പുച്ഛത്തോടെ  തന്നെ  നോക്കുന്നത്  ഒളികണ്ണാല്‍  താന്‍  കാണാതിരുന്നില്ല.

                       അതില്‍  തനിയ്ക്ക്  വിഷമം  തോന്നിയെങ്കിലും  തന്‍റെ  ആ  പ്രായത്തിലേയ്ക്ക്  തിരിഞ്ഞു  നോക്കിയപ്പോള്‍  ആ  കുട്ടിയുടെ  സ്ഥാനത്ത്  താനും  അങ്ങനെയൊക്കെ  ആയിരിക്കുമായിരുന്നില്ലേ?   താനൊരു  അധ്യാപികയാണെങ്കിലും  ഇന്ന്  അവളുടെ  അടുത്തിരുന്ന്  പഠിക്കുന്ന   കുട്ടിയാണല്ലോ?

                 സ്വകാര്യമായ  തന്‍റെ  ദുഃഖം  ഉള്ളിലൊളിപ്പിച്ചിട്ടാണെങ്കിലും   ദൃഢനിശ്ചയത്തിലുറച്ച്  ശിഷ്യയായ  ആ  അധ്യാപിക  തന്‍റെ  പഠനം  പൂര്‍ത്തിയാക്കിക്കൊണ്ടിരുന്നു................