Sunday, 28 April 2013

സുഹൃത്ത്

വിസ്തൃതി  തന്‍ മരുപ്പച്ചയില്‍
വേടൂന്നി  നില്‍ക്കുമൊരരയാല്‍
സൂര്യതപം  തടുക്കും  വെളിച്ചം  അന്യമാകും
വിശാലമാം  തന്‍  കടുപ്പമേകും പത്രം

                  മഹാതരുവിന്‍  തണുത്ത തണല്‍
                  വിശ്രമസങ്കേതം,  ഗ്രാമവാസികള്‍  തന്‍ സ്വന്തം.
                   അതിരില്ലാ  പ്രായത്തിലറിവും
                   വിവേകവും  നിറഞ്ഞൊരാ  മുത്തച്ഛന്‍!

ഒരു  നാള്‍  കാലിമേയ്ക്കും  ഇടയബാലന്‍
ഇരുന്നു  വിശ്രമിയ്ക്കാനൊരിടം  തേടി
അര്‍ക്കരശ്മികള്‍  തട്ടി പളുങ്കു പോള്‍ പ്രകാശിയ്ക്കും
അരയാലിന്‍  തന്‍  താഴത്ത്  തണലത്ത്.

                     സൂര്യതാപത്താല്‍  വാടിത്തളര്‍ന്നൊരിളം മേനി
                      താര്‍ത്തെന്നല്‍ മൃദുവായി  തഴുകിത്തലോടി
                      പെട്ടന്നവന്‍  കണ്ടു , മഹാതരുവിന്‍  പൂക്കളും  ഫലങ്ങളും
                      ചെറുതായ്, തോന്നി  ബാലന് തരുവിനോടായ് പുച്ഛം!
                      ചെറുകായ്കള്‍ ഉതിര്‍ക്കും  ഈ കിഴവനോ  വിവേകശാലി!!

ബാലന്‍  തന്‍  ജല്പനം കേട്ടു  നിവര്‍ന്നു
മുത്തച്ഛനോ  നിശബ്ദനായി
ഇളംതെന്നല്‍  താരാട്ടു  പാടി ബാലനെ
നിദ്രയുമനുഗ്രഹിച്ചു

                       പെട്ടെന്നതാ!  വീഴ്ന്നൊരു  ചെറുപഴം
                       ബാലന്‍ തന്‍  നെറുക  തന്‍  നടുവിലായ്
                        നടുങ്ങിപ്പോയി  ബാലനോ                                                                                                                      
                       നിദ്രയും  വിട്ടകന്നു പോയി.

കേ ട്ടു ചെറുചിരി ,തിരിഞ്ഞു നോക്കീടുമ്പോള്‍
കണ്ടു,  മുത്തച്ഛനാല്‍മരം  മന്ദസ്മേരനായ്,
മൊഴിഞ്ഞു,  മൃദുസ്വരത്താല്‍; വേദനിച്ചോ?
എന്‍ ചെറുപഴം നിന്‍  നെറുകയില്‍  പതിയ്ക്കയാല്‍

                       കനം  തൂങ്ങും  ഗര്‍വാല്‍  നീ പുച്ഛിച്ചതല്ലയോ?
                        ക്രുദ്ധനാ യ് ബാലന്‍  ചൊല്ലി,  വേദനിച്ചീലെന്നാകിലും
                        ഉറക്കത്തിലാണ്ടവരെ  വിളിച്ചുണര്‍ത്തും  നിന്‍
                        അവിവേകം പൊറുക്കില്ലൊരിക്കലും ഞാന്‍,
                         നീയോ  വിവേകശാലി!

ചിരിച്ചു  വീണ്ടും  മഹാമേരു തന്‍
അഴകാം  പത്രങ്ങള്‍  വിടര്‍ത്തി വിശാലമായി
മൊഴിഞ്ഞു,  അഹങ്കാരത്തിലില്ലൊരു  വിവേകവും
പ്രകൃതി തന്‍ഉത്തമ പ്രക്രിയകളല്ലോ  നിത്യം!

                        ഏകുന്നു  നിനക്കായ്,  എന്‍  കടുപ്പമാം  പത്രങ്ങള്‍
                        തണുപ്പായി,  തണലായി, വിശ്രമസങ്കേതമായ്
                        പഴങ്ങളോ  ചെറുതാകിലും  പശിയാറ്റും
                         പരശതം  കിളികള്‍ക്കും  പുഴുക്കള്‍ക്കും.

എന്‍  ഫലം  വലുതാകില്‍ നിന്‍  നെറുകയില്‍  പതിയ്ക്കയാല്‍
നിന്‍  ഗതിയെന്ത്?  ഓര്‍ക്കുക  എന്‍  ബാലാ!
നിന്നു  നിശബ്ദനായ്  ആട്ടിടയനോ,
ഓര്‍ത്തതില്ലവന്‍ അതിനെക്കുറിച്ചൊട്ടുമേ,

                         ശ്രീത്വത്തിന്‍ മഹാമേരു  തുടര്‍ന്നു വിനയാന്വിതനായ്
                         ശ്രമിക്കൂ സുഹൃത്തായി ,കാണു നീ പരസ്പരം
                        ആശ്രയത്തോടെന്നും ഈ  ലോകം  നിലനില്‍ക്കാന്‍
                         കഴിയില്ലാര്‍ക്കുമേ ലോകത്തില്‍  ജീവിപ്പാന്‍
                         പരാശ്രയമില്ലാതൊരു ജീവിയ്ക്കും ഒരു  നാളും!

ഇന്നിന്‍റെ പൂക്കളെ  ഫലമാക്കും  തേനീച്ചയും
ഇലകളില്‍  കൂടുകൂട്ടും  കുഞ്ഞുപുഴുക്കളും
കുഞ്ഞുങ്ങള്‍ക്കന്നം  തേടി ദിനവും ദൈന്യതയാല്‍
ചേക്കേറും  രാക്കിളികളും  എന്നുമെന്‍  സുഹൃത്തല്ലോ!

                        നിന്‍ കിനികള്‍ക്കന്നമാം പുല്ലും  ഇലകളും
                       സമൃദ്ധിയില്‍  വളരുവാന്‍  കീടമേല്‍ക്കാതെ  കാക്കും
                       പക്ഷിപ്പറവകളും  എന്നുമെന്‍  സുഹൃത്തല്ലോ!
                        വിത്തിനെ  മുളപ്പിയ്ക്കാന്‍  മണ്ണിനെ  പാകപ്പെടുത്തും
                        നിശബ്ദമായ്  അദ്ധ്വാനിക്കും  മണ്ണിരയുമെന്‍  സുഹൃത്തല്ലോ!

സ്നേഹത്താല്‍  ഉതിരും മുത്തച്ഛന്‍  തന്‍  വാക്കതു  കേട്ട്
കഠിനമാം  വ്യഥ  പൂണ്ട്  ബാലനോ  മൊഴിയുന്നു
ക്ഷമ ചോദിക്കുന്നു  മഹാത്മാവേ! വന്‍പു കാട്ടും മര്‍ത്യനേക്കാള്‍
നന്ദി കാട്ടും നിന്‍  കാരുണ്യത്തിന്‍ മുന്നിലായ് കരങ്ങള്‍ കൂപ്പീടുന്നു
ഓര്‍ക്കുന്നു ,  മുഗ്ദമാം നിന്‍  വിനയത്തിന്‍  വാക്കുകള്‍
കഴിയില്ലാര്‍ക്കുമേ  ലോകത്തില്‍  ജീവിപ്പാന്‍
പരാശ്രയത്വമില്ലാതൊരു  ജീവിയ്ക്കുമൊരുനാളും!!..............

3 comments:

  1. കവിത നന്നായിരിക്കുന്നു. വിലയിരുത്താൻ ഞാൻ ആളല്ലാത്തതിനാൽ അതിനു തുനിയുന്നില്ല. ആശംസകൾ.. എന്താണ് ഈ ഹമാസ എന്നൽ ?

    ReplyDelete
  2. പ്രകൃതിയുടെ നിശ്ശബ്ദ്ദ സൗഹൃദവും, നന്മയും വരച്ചു കാട്ടുന്ന നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. വളരെ മനോഹരമായിരിയ്ക്കുന്നല്ലോ

    ReplyDelete