Monday, 29 April 2013

നിറനോവുകള്‍

                    മനസ്സിന്‍റെ  പരുക്കന്‍  നൊമ്പരങ്ങള്‍,  ആത്മാവിന്‍റെ  ശിലാഭാരം  നിറച്ച  വിങ്ങല്‍,  അതിരു  വിട്ട  ശരം  പോലെ  പായുന്ന ജിജ്ഞാസകള്‍,  സമ്മിശ്രമായ  വികാരങ്ങള്‍  മനസ്സില്‍  ഗര്‍ഭം  തികഞ്ഞ  വയറ്റിന്‍റെ  പേറ്റു നോവു  പോലെ  അനുഭവപ്പെട്ടപ്പോള്‍  ഉറങ്ങുവാനുള്ള  ഉദ്യമം  പാടേ  ഉപേക്ഷിച്ച്  ഞാന്‍  എണീറ്റ്  ലൈറ്റിട്ടു.

                    ബുദ്ധിയും  വിവേകവും  തിരിച്ചറിവുകളും  മനസ്സും  മനസ്സാക്ഷിയും  അഗ്നിലാവയായി  ഉരുകിയൊലിക്കുമ്പോള്‍ അതിന്‍റെ  ഗതിവിഗതികള്‍ എഴുതിത്തീര്‍ത്ത് പെറ്റ  വയറുപോലെ  ഒഴിഞ്ഞ  മനസ്സുമായി  ഉറങ്ങാന്‍  കൊതിച്ചു.

                      വീണ്ടും  ആശങ്കകളുടെ  മതില്‍ക്കെട്ടുകള്‍  തല  ഉയര്‍ത്തി  നില്‍ക്കുന്നു.  ഈ  മതില്‍ക്കെട്ടുകള്‍  തകര്‍ത്ത്   വായനക്കാരന്‍റെ  മനസ്സില്‍  ഇടം  തേടാന്‍  തന്‍റെ  നെഞ്ചിന്‍ കൂട്ടില്‍  അശാന്തിയുടെ  അഗ്നിസ്ഫുലിംഗങ്ങള്‍  പരത്തുന്ന  നിറനോവുകള്‍ക്ക്കഴിയുമോ?

                     വേണ്ട.  ഒരു പക്ഷേ  കഴിഞ്ഞില്ലെങ്കിലോ?

                      എഴുതാനെടുത്തവ  മേശപ്പുറത്ത്  തന്നെ തിരികെ  വച്ച്  വീണ്ടും  ഉറങ്ങാന്‍  കിടന്നു. വിമ്മിട്ടം  കൊണ്ട്  പൊട്ടുന്ന  നെഞ്ചില്‍   അമര്‍ത്തിത്തടവി  കിടന്നതല്ലാതെ  ഉറക്കം  തന്‍റെ  ഏഴയല്‍പക്കത്ത്  പോലും  വരാന്‍  കൂട്ടാക്കിയില്ല.

                        വീണ്ടും  എഴുന്നേറ്റു.  എഴുതാനുള്ളവ  എടുത്തു  വച്ചു.  ആത്മവിശ്വാസത്തിന്‍റെ  തള്ളിച്ചകള്‍  ആശങ്കകളുടെ  മതില്‍കെട്ടുകളെ  വിണ്ടു  കീറിച്ചു  കൊണ്ട്  എഴുതിത്തുടങ്ങി.

                        തന്‍റെ  മനോവ്യാപരങ്ങളുടെ  ഗര്‍ഭത്തെ  ചാപിള്ളയായി  പുറന്തള്ളാതെ  നൊന്തു  പെറ്റ് പുറത്തേയ്ക്ക്  വരിക.!  ആ  നോവിന്‍റെ  സുഖമറിയുക!  ഇതൊക്കെ  ഒരദ്ധ്യാപികയുടെ  വില കുറഞ്ഞ  ജല്പനങ്ങളായി  കരുതുമോ?  ജീവിതത്തിന്‍റെ   നെറുകയില്‍  ഉഷ്ണജലം  ചൊരിഞ്ഞ  വിങ്ങലുകളാണിവ.

                        വായനക്കാരാ  ക്ഷമിക്കുക!

എവിടെയാണ് തന്‍റെ  വിങ്ങലുകള്‍  ഉഷ്ണജലം  പകര്‍ന്നത്?

                        തന്‍റെ  രണ്ടാം ക്ളാസ്സുകാരനായ കുട്ടിയുടെ  സ്കൂളിലേയ്ക്കുള്ള  വരവ്  അറിവും  നിറവും  പഠിച്ചിടാനല്ല,  ഉച്ചയ്ക്ക്  വിളമ്പുന്ന  ചോറിന്‍  മണവും  രുചിയും  തന്‍റെ  കത്തുന്ന  വിശപ്പിന്  അമൃത്  തളിക്കുമെന്നറിഞ്ഞപ്പോഴോ?
   
                            അതോ?
തന്‍റെ  അനുജത്തിക്കായി  തിന്നതിന്‍  ബാക്കി  കരുതി  വയ്ക്കണമെന്ന്  ഓര്‍മ്മിപ്പിക്കുമ്പോഴോ?

                            അതോ?

  ക്ളാസ്സില്‍   നല്ല ശീലങ്ങള്‍  പഠിപ്പിക്കുമ്പോള്‍ ക്യൂ  പാലിക്കുന്നത്  എവിടെയൊക്കെ  കണ്ടിട്ടുണ്ട്  എന്ന  ചോദ്യത്തിന് കള്ളുഷാപ്പിന്‍റെ മുന്നില്‍  എന്ന  മറുപടി  കേട്ടപ്പോഴോ?

                           അതുമല്ലെങ്കില്‍പ്പിന്നെ?

ഗ്രാമത്തില്‍  നിന്നും  അവധിക്കലത്ത്  പട്ടണത്തിലേയ്ക്കൊരു  യാത്രവേണ്ടി  വന്നപ്പോള്‍  മദ്യവില്പനശാലയിലെ  ക്യൂവിന്‍റെ  മുന്നില്‍  നില്‍ക്കുന്ന സ്ത്രീയെക്കണ്ടപ്പോഴോ?  ആണിയും  മുള്ളും  തറച്ച  ആ  വിങ്ങലിന്  ആ  സ്ത്രീ  സെന്‍സസ് എടുക്കാന്‍  വന്ന  അദ്ധ്യാപികയായിരുന്നുവെന്ന  സത്യം കൊണ്ട്  പൂമാല  ചാര്‍ത്തിയപ്പോഴോ?

                         അതുമല്ലെങ്കില്‍ പിന്നെ  എപ്പോഴാണ്?

തന്‍റെ പ്രിയപ്പെട്ട  അദ്ധ്യാപിക  ഒന്ന് ശാസിച്ചതിന്  പാണ്ടി ലോറി  കയറി  മരിയ്ക്കണേന്ന്  പ്രാര്‍ത്ഥിച്ച കുറുമ്പന്‍റെ  ചാപല്യമോര്‍ത്തിട്ടോ?
                        എന്തായാലും  പ്രിയവായനക്കാരാ!ഈ  അദ്ധ്യാപികയുടെ തോരാക്കണ്ണീരായി പെയ്തിറങ്ങുന്ന  കൊച്ചു കൊച്ചു  വിങ്ങലുകള്‍,  നിറനോവുകള്‍  മേയുന്ന  നെഞ്ചിന്‍കൂട്ടിലെ  നൊമ്പരങ്ങള്‍  താങ്കളുടെ  മനസ്സിലും നരച്ച  ചിന്തകളായോ നരച്ച  വര്‍ണങ്ങളായോ  എങ്കിലും  അവശേഷിച്ചാല്‍ ഞാനെത്ര ധന്യ!  ഞാനെത്ര  കൃതാര്‍ത്ഥ!!....................

2 comments:

  1. വായിച്ചു
    ചില ചിന്തകള്‍ അവശേഷിക്കുന്നുണ്ടന്നത് ശരി

    ReplyDelete
  2. വീണ്ടും ആശങ്കകളുടെ മതില്‍ക്കെട്ടുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. ഈ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് വായനക്കാരന്‍റെ മനസ്സില്‍ ഇടം തേടാന്‍ തന്‍റെ നെഞ്ചിന്‍ കൂട്ടില്‍ അശാന്തിയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ പരത്തുന്ന നിറനോവുകള്‍ക്ക്കഴിയുമോ?
    നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete