Wednesday, 24 April 2013

വക്കുടഞ്ഞ മോഹങ്ങള്‍

                 മൈതാനത്തിലെ  പുല്‍ത്തകിടിയുടെ  തുമ്പുകളില്‍  കോടി  സൂര്യന്‍മാര്‍ വെട്ടിത്തിളങ്ങി.  മഞ്ഞുനനവുള്ള  പുല്ലില്‍  അരുണ്‍ കൂട്ടുകാരെ  കാത്തിരുന്നു.
   
                  "ക്രിക്കറ്റ്  കളിയ്ക്കാന്‍  ഇന്നെല്ലാവരും  നേരത്തേ  എത്താമെന്ന്  പറഞ്ഞതാണ്"

                     അരുണ്‍  എഴുന്നേറ്റ്  ക്രിക്കറ്റ്  സ്റ്റമ്പുകള്‍  നല്ലവണ്ണം  ഉറപ്പിച്ചു.  അവര്‍  വന്നാലുടന്‍  കളി  തുടങ്ങാമല്ലോ?

                      അപ്പോഴേയ്ക്കും  എല്ലാവരും  എത്തിക്കഴിഞ്ഞിരുന്നു. ടോസ്സ് ചെയ്ത്  ബാറ്റിംഗും  ബൗളിംഗും  തീര്‍ച്ചപ്പെടുത്തി.അരുണ്‍  ആദ്യം  ബാറ്റിംഗ്  ചെയ്യുന്ന  ഗ്രൂപ്പിലായിരുന്നു.  അഭിലാഷും  നിധിനും  വിവേകുമെല്ലാം  ആദ്യത്തെ  ഗ്രൂപ്പിലായിരുന്നതിനാല്‍  ബാറ്റിംഗിന്‍റെ  ആവേശത്തിലായിരുന്നു.

                      ബാറ്റ് ചെയ്ത്  ഓടുന്നതിനിടെ  അരുണിന്‍റെ  തല  അഭിലാഷിന്‍റെ  തലയുമായി ചെറുതായൊന്നു  മുട്ടി.  അരുണ്‍ താഴെ  വീണു.  അരുണിന്  കണ്ണില്‍  ഇരുട്ടു  കയറിയപോലെ.  കണ്ണുകളില്‍ ത്രികോണങ്ങള്‍ വൃത്തങ്ങളായും  വൃത്തങ്ങള്‍  ചതുരങ്ങളായും  തോന്നി.അടയുന്ന  കണ്ണുകള്‍ക്കിടയില്‍  കൃഷ്ണമണികള്‍  ശ്വാസം  മുട്ടി  ഞെരിഞ്ഞമര്‍ന്നു.

                      എല്ലാവരും  സ്തംഭിച്ചു പോയി.  ഓരോരുത്തരും  അരുണിനെ  കുലുക്കി  വിളിച്ചു.  വെള്ളം  കൊണ്ടു  വന്നു  മുഖത്തു  തളിച്ചപ്പോള്‍ ഒന്നുമറിയാതെ  അവന്‍ കണ്ണു  തുറന്നു  മിഴിച്ചു  നോക്കി.

                        "എന്താ  ......എന്താ  സംഭവിച്ചത്?  താനെവിടെയാണ്?........"

                      അവന്‍  നടുക്കത്തോടെ  ചുറ്റും  നോക്കി.  നടന്നതെല്ലാം  അവര്‍  അരുണിനോട്  പറഞ്ഞു.

                        എല്ലാവരുടെയും  മുഖത്തെ   പരിഭ്രമം  കണ്ടപ്പോള്‍  അവരെ  ആശ്വസിപ്പിക്കാന്‍  ശ്രമിച്ചു  കൊണ്ട്  അരുണ്‍  പറഞ്ഞു.

                       " വരൂ....  നമുക്കു  കളി  തുടരാം."

                       "വേണ്ട,  അരുണ്‍  ഇന്നത്തേയ്ക്ക്  നമുക്ക്   കളി മതിയാക്കാം. നമുക്ക  വീട്ടില്‍  പോകാം.."

                     "വേണ്ട,  നമുക്കു  കുറച്ചു  കൂടി  കളിയ്ക്കാം.. ​എനിയ്ക്കൊരു   കുഴപ്പവുമില്ല."

                      "എന്തായാലും  ഇന്നിനി  കളിയ്ക്കാന്‍ ഒരു  മൂഡും  തോന്നണില്ല.  നമുക്ക്  മതിയാക്കാം."

                        എല്ലാവര്‍ക്കും  ഒരേ  അഭിപ്രായമായപ്പോള്‍  അരുണും  വീട്ടിലേയ്ക്ക്  മടങ്ങാന്‍  തീരുമാനിച്ചു. കൂട്ടുകാര്‍  അവനെ  വീട്ടില്‍  കൊണ്ടാക്കയിട്ടാണ് പിരിഞ്ഞത്. അരുണിന്‍റെ  അമ്മയോട്  അവന്‍  വീണ  വിവരം  പറയാനും  അവര്‍  മറന്നിരുന്നില്ല.

                      അരുണിന്  വേറൊരു  കുഴപ്പവുമില്ല  എന്നവര്‍  ആശ്വസിച്ചെങ്കിലും  പിന്നീട്  അടിക്കടി ഉണ്ടായ  വീഴ്ചകള്‍ അതൊരു അസുഖത്തിന്‍റെ  തുടക്കമായിരുന്നുവെന്നറിയാന്‍  അവര്‍ക്കധികം  നാള്‍  വേണ്ടിവന്നില്ല.

                     സൂര്യന്‍  മറഞ്ഞാല്‍  ആ  ചുടുഗോളം  പോകുന്ന  പോക്കില്‍   തങ്ങളുടെ  ആത്മാര്‍ത്ഥ  സുഹൃത്തിനെ  തട്ടിക്കൊണ്ടു  പോയാലോ  എന്നു  വരെ അവര്‍  ഭയന്നു.

                     ചികിത്സകള്‍  മുറയ്ക്ക് നടന്നു.  ബ്രെയിന്‍ ട്യൂമറായ  രോഗിയുടെ  ആയുസ്സ്  നീട്ടിക്കൊടുക്കുവാന്‍  ദൈവത്തിനല്ലേ കഴിയൂ..  അത്  കഴിഞ്ഞാല്‍  വൈദ്യശാസ്ത്രത്തിന്‍റെ  കരങ്ങള്‍ക്കും.  ഇവ  രണ്ടും  കൈവിട്ടാല്‍............ !

                       രോഗിയുടെ  മനസ്സിലെ  ആഹ്ളാദവും  ചൈതന്യവും  നഷ്ടപ്പെട്ട്  ഏതു  നിമിഷവും  കടന്നു  വരുന്ന  അതിഥിയെ  കാത്തുകാത്തുള്ള  ഇരുപ്പ്.  മറ്റുള്ളവരുടെ  സാന്ത്വനവാക്കുകള്‍  വിശ്വസിക്കാനുള്ള  വൃഥാ  ശ്രമം.  തന്‍റെ  ഏത്  ആഗ്രഹങ്ങളും  സഫലീകരിച്ചു  തരാന്‍  ശ്രമിക്കുന്ന  മാതാപിതാക്കള്‍.

                      പക്ഷേ,  അരുണ്‍  മറ്റൊരാളായി  മാറിയിരിക്കുകയാണ്. പ്രിയപ്പെട്ട  സുഹൃത്തുക്കളുടെ ,  സ്നേഹമയികളായ  മാതാപിതാക്കളുടെ   സപതാപത്തിന്‍റെ,  സ്നേഹത്തിന്‍റെ  നീര്‍ച്ചാലുകളൊഴുകുമ്പോള്‍  അതില്‍  സംതൃപ്തനാണെന്ന്  വൃഥാ  നടിച്ചു.

                      എന്താവശ്യപ്പെട്ടാലും  അവരത്  സാധിച്ചു  തരും.  പക്ഷേ,  അതൊക്കെ  അവന്‍റെ  അവസാനത്തെ  ആഗ്രഹങ്ങളാണെന്നറിഞ്ഞു  കൊണ്ടാണല്ലോ  അവരത്  സാധിച്ചു  തരിക!

                        അരുണ്‍  ആരോടും  ഒരാഗ്രഹവും  പറഞ്ഞില്ല. ഒരു  സാധനവും  വേണമെന്നും  ആവശ്യപ്പെട്ടില്ല.  അതൊക്കെ  ഉപയോഗിക്കുവാന്‍ താന്‍  എത്ര  നാള്‍  ഉണ്ടാവുമെന്നറിയില്ലല്ലോ? താന്‍  ഉപയോഗിച്ച്  ഉപേക്ഷിച്ച്  പോകുമ്പോള്‍   പിന്നെ  അതോര്‍ത്ത്  അവര്‍  വേദനിയ്ക്കില്ലേ?

                           തന്നെക്കാണുമ്പോള്‍   അറിയാതെ ഉരുണ്ടു  വീഴുന്ന  കണ്ണീര്‍  ഗോളങ്ങള്‍ താന്‍  കാണാതെ  തുടയ്ക്കാന്‍  ശ്രമിക്കുന്ന  സുഹൃത്തുക്കളെ  കാണുമ്പോഴും അപ്രാപ്യമായ  ഒരു  സ്ഥലത്തേയ്ക്ക്  മകനെ   പറഞ്ഞയക്കുമ്പോഴുണ്ടാകുന്ന  ദുഃഖം  ഉള്ളിലൊതുക്കി   സ്നേഹ വാത്സല്യങ്ങള്‍  കൊണ്ട്  വീര്‍പ്പു മുട്ടിയ്ക്കാന്‍  ശ്രമിക്കുന്ന  മാതാപിതാക്കളെ  കാണുമ്പോഴും  ഒന്നുമറിയാത്തവനെപ്പോലെ  നിശബ്ദനായി  േഅരുണ്‍  മുഖം  മറച്ചിരുന്നു...........................

2 comments:

  1. ഒരാളുടെ വേദന .. കുറെ പേരുടെ കണ്ണീരുകൾ . ഓരോ തുള്ളി കണ്ണീരും കുറെ പ്രാർത്ഥനകൾ ആണ് .
    കഥ അത്ര മികച്ചതായി എന്ന അഭിപ്രായം ഇല്ല :)
    ആശംസകൾ

    ReplyDelete
  2. പ്രമേയത്തില്‍ പുതുമയില്ലന്കിലും അവതരിപ്പിച്ച രീതി ഇഷ്ടമായി.

    ReplyDelete