Monday, 29 April 2013

നിറനോവുകള്‍

                    മനസ്സിന്‍റെ  പരുക്കന്‍  നൊമ്പരങ്ങള്‍,  ആത്മാവിന്‍റെ  ശിലാഭാരം  നിറച്ച  വിങ്ങല്‍,  അതിരു  വിട്ട  ശരം  പോലെ  പായുന്ന ജിജ്ഞാസകള്‍,  സമ്മിശ്രമായ  വികാരങ്ങള്‍  മനസ്സില്‍  ഗര്‍ഭം  തികഞ്ഞ  വയറ്റിന്‍റെ  പേറ്റു നോവു  പോലെ  അനുഭവപ്പെട്ടപ്പോള്‍  ഉറങ്ങുവാനുള്ള  ഉദ്യമം  പാടേ  ഉപേക്ഷിച്ച്  ഞാന്‍  എണീറ്റ്  ലൈറ്റിട്ടു.

                    ബുദ്ധിയും  വിവേകവും  തിരിച്ചറിവുകളും  മനസ്സും  മനസ്സാക്ഷിയും  അഗ്നിലാവയായി  ഉരുകിയൊലിക്കുമ്പോള്‍ അതിന്‍റെ  ഗതിവിഗതികള്‍ എഴുതിത്തീര്‍ത്ത് പെറ്റ  വയറുപോലെ  ഒഴിഞ്ഞ  മനസ്സുമായി  ഉറങ്ങാന്‍  കൊതിച്ചു.

                      വീണ്ടും  ആശങ്കകളുടെ  മതില്‍ക്കെട്ടുകള്‍  തല  ഉയര്‍ത്തി  നില്‍ക്കുന്നു.  ഈ  മതില്‍ക്കെട്ടുകള്‍  തകര്‍ത്ത്   വായനക്കാരന്‍റെ  മനസ്സില്‍  ഇടം  തേടാന്‍  തന്‍റെ  നെഞ്ചിന്‍ കൂട്ടില്‍  അശാന്തിയുടെ  അഗ്നിസ്ഫുലിംഗങ്ങള്‍  പരത്തുന്ന  നിറനോവുകള്‍ക്ക്കഴിയുമോ?

                     വേണ്ട.  ഒരു പക്ഷേ  കഴിഞ്ഞില്ലെങ്കിലോ?

                      എഴുതാനെടുത്തവ  മേശപ്പുറത്ത്  തന്നെ തിരികെ  വച്ച്  വീണ്ടും  ഉറങ്ങാന്‍  കിടന്നു. വിമ്മിട്ടം  കൊണ്ട്  പൊട്ടുന്ന  നെഞ്ചില്‍   അമര്‍ത്തിത്തടവി  കിടന്നതല്ലാതെ  ഉറക്കം  തന്‍റെ  ഏഴയല്‍പക്കത്ത്  പോലും  വരാന്‍  കൂട്ടാക്കിയില്ല.

                        വീണ്ടും  എഴുന്നേറ്റു.  എഴുതാനുള്ളവ  എടുത്തു  വച്ചു.  ആത്മവിശ്വാസത്തിന്‍റെ  തള്ളിച്ചകള്‍  ആശങ്കകളുടെ  മതില്‍കെട്ടുകളെ  വിണ്ടു  കീറിച്ചു  കൊണ്ട്  എഴുതിത്തുടങ്ങി.

                        തന്‍റെ  മനോവ്യാപരങ്ങളുടെ  ഗര്‍ഭത്തെ  ചാപിള്ളയായി  പുറന്തള്ളാതെ  നൊന്തു  പെറ്റ് പുറത്തേയ്ക്ക്  വരിക.!  ആ  നോവിന്‍റെ  സുഖമറിയുക!  ഇതൊക്കെ  ഒരദ്ധ്യാപികയുടെ  വില കുറഞ്ഞ  ജല്പനങ്ങളായി  കരുതുമോ?  ജീവിതത്തിന്‍റെ   നെറുകയില്‍  ഉഷ്ണജലം  ചൊരിഞ്ഞ  വിങ്ങലുകളാണിവ.

                        വായനക്കാരാ  ക്ഷമിക്കുക!

എവിടെയാണ് തന്‍റെ  വിങ്ങലുകള്‍  ഉഷ്ണജലം  പകര്‍ന്നത്?

                        തന്‍റെ  രണ്ടാം ക്ളാസ്സുകാരനായ കുട്ടിയുടെ  സ്കൂളിലേയ്ക്കുള്ള  വരവ്  അറിവും  നിറവും  പഠിച്ചിടാനല്ല,  ഉച്ചയ്ക്ക്  വിളമ്പുന്ന  ചോറിന്‍  മണവും  രുചിയും  തന്‍റെ  കത്തുന്ന  വിശപ്പിന്  അമൃത്  തളിക്കുമെന്നറിഞ്ഞപ്പോഴോ?
   
                            അതോ?
തന്‍റെ  അനുജത്തിക്കായി  തിന്നതിന്‍  ബാക്കി  കരുതി  വയ്ക്കണമെന്ന്  ഓര്‍മ്മിപ്പിക്കുമ്പോഴോ?

                            അതോ?

  ക്ളാസ്സില്‍   നല്ല ശീലങ്ങള്‍  പഠിപ്പിക്കുമ്പോള്‍ ക്യൂ  പാലിക്കുന്നത്  എവിടെയൊക്കെ  കണ്ടിട്ടുണ്ട്  എന്ന  ചോദ്യത്തിന് കള്ളുഷാപ്പിന്‍റെ മുന്നില്‍  എന്ന  മറുപടി  കേട്ടപ്പോഴോ?

                           അതുമല്ലെങ്കില്‍പ്പിന്നെ?

ഗ്രാമത്തില്‍  നിന്നും  അവധിക്കലത്ത്  പട്ടണത്തിലേയ്ക്കൊരു  യാത്രവേണ്ടി  വന്നപ്പോള്‍  മദ്യവില്പനശാലയിലെ  ക്യൂവിന്‍റെ  മുന്നില്‍  നില്‍ക്കുന്ന സ്ത്രീയെക്കണ്ടപ്പോഴോ?  ആണിയും  മുള്ളും  തറച്ച  ആ  വിങ്ങലിന്  ആ  സ്ത്രീ  സെന്‍സസ് എടുക്കാന്‍  വന്ന  അദ്ധ്യാപികയായിരുന്നുവെന്ന  സത്യം കൊണ്ട്  പൂമാല  ചാര്‍ത്തിയപ്പോഴോ?

                         അതുമല്ലെങ്കില്‍ പിന്നെ  എപ്പോഴാണ്?

തന്‍റെ പ്രിയപ്പെട്ട  അദ്ധ്യാപിക  ഒന്ന് ശാസിച്ചതിന്  പാണ്ടി ലോറി  കയറി  മരിയ്ക്കണേന്ന്  പ്രാര്‍ത്ഥിച്ച കുറുമ്പന്‍റെ  ചാപല്യമോര്‍ത്തിട്ടോ?
                        എന്തായാലും  പ്രിയവായനക്കാരാ!ഈ  അദ്ധ്യാപികയുടെ തോരാക്കണ്ണീരായി പെയ്തിറങ്ങുന്ന  കൊച്ചു കൊച്ചു  വിങ്ങലുകള്‍,  നിറനോവുകള്‍  മേയുന്ന  നെഞ്ചിന്‍കൂട്ടിലെ  നൊമ്പരങ്ങള്‍  താങ്കളുടെ  മനസ്സിലും നരച്ച  ചിന്തകളായോ നരച്ച  വര്‍ണങ്ങളായോ  എങ്കിലും  അവശേഷിച്ചാല്‍ ഞാനെത്ര ധന്യ!  ഞാനെത്ര  കൃതാര്‍ത്ഥ!!....................

Sunday, 28 April 2013

സുഹൃത്ത്

വിസ്തൃതി  തന്‍ മരുപ്പച്ചയില്‍
വേടൂന്നി  നില്‍ക്കുമൊരരയാല്‍
സൂര്യതപം  തടുക്കും  വെളിച്ചം  അന്യമാകും
വിശാലമാം  തന്‍  കടുപ്പമേകും പത്രം

                  മഹാതരുവിന്‍  തണുത്ത തണല്‍
                  വിശ്രമസങ്കേതം,  ഗ്രാമവാസികള്‍  തന്‍ സ്വന്തം.
                   അതിരില്ലാ  പ്രായത്തിലറിവും
                   വിവേകവും  നിറഞ്ഞൊരാ  മുത്തച്ഛന്‍!

ഒരു  നാള്‍  കാലിമേയ്ക്കും  ഇടയബാലന്‍
ഇരുന്നു  വിശ്രമിയ്ക്കാനൊരിടം  തേടി
അര്‍ക്കരശ്മികള്‍  തട്ടി പളുങ്കു പോള്‍ പ്രകാശിയ്ക്കും
അരയാലിന്‍  തന്‍  താഴത്ത്  തണലത്ത്.

                     സൂര്യതാപത്താല്‍  വാടിത്തളര്‍ന്നൊരിളം മേനി
                      താര്‍ത്തെന്നല്‍ മൃദുവായി  തഴുകിത്തലോടി
                      പെട്ടന്നവന്‍  കണ്ടു , മഹാതരുവിന്‍  പൂക്കളും  ഫലങ്ങളും
                      ചെറുതായ്, തോന്നി  ബാലന് തരുവിനോടായ് പുച്ഛം!
                      ചെറുകായ്കള്‍ ഉതിര്‍ക്കും  ഈ കിഴവനോ  വിവേകശാലി!!

ബാലന്‍  തന്‍  ജല്പനം കേട്ടു  നിവര്‍ന്നു
മുത്തച്ഛനോ  നിശബ്ദനായി
ഇളംതെന്നല്‍  താരാട്ടു  പാടി ബാലനെ
നിദ്രയുമനുഗ്രഹിച്ചു

                       പെട്ടെന്നതാ!  വീഴ്ന്നൊരു  ചെറുപഴം
                       ബാലന്‍ തന്‍  നെറുക  തന്‍  നടുവിലായ്
                        നടുങ്ങിപ്പോയി  ബാലനോ                                                                                                                      
                       നിദ്രയും  വിട്ടകന്നു പോയി.

കേ ട്ടു ചെറുചിരി ,തിരിഞ്ഞു നോക്കീടുമ്പോള്‍
കണ്ടു,  മുത്തച്ഛനാല്‍മരം  മന്ദസ്മേരനായ്,
മൊഴിഞ്ഞു,  മൃദുസ്വരത്താല്‍; വേദനിച്ചോ?
എന്‍ ചെറുപഴം നിന്‍  നെറുകയില്‍  പതിയ്ക്കയാല്‍

                       കനം  തൂങ്ങും  ഗര്‍വാല്‍  നീ പുച്ഛിച്ചതല്ലയോ?
                        ക്രുദ്ധനാ യ് ബാലന്‍  ചൊല്ലി,  വേദനിച്ചീലെന്നാകിലും
                        ഉറക്കത്തിലാണ്ടവരെ  വിളിച്ചുണര്‍ത്തും  നിന്‍
                        അവിവേകം പൊറുക്കില്ലൊരിക്കലും ഞാന്‍,
                         നീയോ  വിവേകശാലി!

ചിരിച്ചു  വീണ്ടും  മഹാമേരു തന്‍
അഴകാം  പത്രങ്ങള്‍  വിടര്‍ത്തി വിശാലമായി
മൊഴിഞ്ഞു,  അഹങ്കാരത്തിലില്ലൊരു  വിവേകവും
പ്രകൃതി തന്‍ഉത്തമ പ്രക്രിയകളല്ലോ  നിത്യം!

                        ഏകുന്നു  നിനക്കായ്,  എന്‍  കടുപ്പമാം  പത്രങ്ങള്‍
                        തണുപ്പായി,  തണലായി, വിശ്രമസങ്കേതമായ്
                        പഴങ്ങളോ  ചെറുതാകിലും  പശിയാറ്റും
                         പരശതം  കിളികള്‍ക്കും  പുഴുക്കള്‍ക്കും.

എന്‍  ഫലം  വലുതാകില്‍ നിന്‍  നെറുകയില്‍  പതിയ്ക്കയാല്‍
നിന്‍  ഗതിയെന്ത്?  ഓര്‍ക്കുക  എന്‍  ബാലാ!
നിന്നു  നിശബ്ദനായ്  ആട്ടിടയനോ,
ഓര്‍ത്തതില്ലവന്‍ അതിനെക്കുറിച്ചൊട്ടുമേ,

                         ശ്രീത്വത്തിന്‍ മഹാമേരു  തുടര്‍ന്നു വിനയാന്വിതനായ്
                         ശ്രമിക്കൂ സുഹൃത്തായി ,കാണു നീ പരസ്പരം
                        ആശ്രയത്തോടെന്നും ഈ  ലോകം  നിലനില്‍ക്കാന്‍
                         കഴിയില്ലാര്‍ക്കുമേ ലോകത്തില്‍  ജീവിപ്പാന്‍
                         പരാശ്രയമില്ലാതൊരു ജീവിയ്ക്കും ഒരു  നാളും!

ഇന്നിന്‍റെ പൂക്കളെ  ഫലമാക്കും  തേനീച്ചയും
ഇലകളില്‍  കൂടുകൂട്ടും  കുഞ്ഞുപുഴുക്കളും
കുഞ്ഞുങ്ങള്‍ക്കന്നം  തേടി ദിനവും ദൈന്യതയാല്‍
ചേക്കേറും  രാക്കിളികളും  എന്നുമെന്‍  സുഹൃത്തല്ലോ!

                        നിന്‍ കിനികള്‍ക്കന്നമാം പുല്ലും  ഇലകളും
                       സമൃദ്ധിയില്‍  വളരുവാന്‍  കീടമേല്‍ക്കാതെ  കാക്കും
                       പക്ഷിപ്പറവകളും  എന്നുമെന്‍  സുഹൃത്തല്ലോ!
                        വിത്തിനെ  മുളപ്പിയ്ക്കാന്‍  മണ്ണിനെ  പാകപ്പെടുത്തും
                        നിശബ്ദമായ്  അദ്ധ്വാനിക്കും  മണ്ണിരയുമെന്‍  സുഹൃത്തല്ലോ!

സ്നേഹത്താല്‍  ഉതിരും മുത്തച്ഛന്‍  തന്‍  വാക്കതു  കേട്ട്
കഠിനമാം  വ്യഥ  പൂണ്ട്  ബാലനോ  മൊഴിയുന്നു
ക്ഷമ ചോദിക്കുന്നു  മഹാത്മാവേ! വന്‍പു കാട്ടും മര്‍ത്യനേക്കാള്‍
നന്ദി കാട്ടും നിന്‍  കാരുണ്യത്തിന്‍ മുന്നിലായ് കരങ്ങള്‍ കൂപ്പീടുന്നു
ഓര്‍ക്കുന്നു ,  മുഗ്ദമാം നിന്‍  വിനയത്തിന്‍  വാക്കുകള്‍
കഴിയില്ലാര്‍ക്കുമേ  ലോകത്തില്‍  ജീവിപ്പാന്‍
പരാശ്രയത്വമില്ലാതൊരു  ജീവിയ്ക്കുമൊരുനാളും!!..............

Wednesday, 24 April 2013

വക്കുടഞ്ഞ മോഹങ്ങള്‍

                 മൈതാനത്തിലെ  പുല്‍ത്തകിടിയുടെ  തുമ്പുകളില്‍  കോടി  സൂര്യന്‍മാര്‍ വെട്ടിത്തിളങ്ങി.  മഞ്ഞുനനവുള്ള  പുല്ലില്‍  അരുണ്‍ കൂട്ടുകാരെ  കാത്തിരുന്നു.
   
                  "ക്രിക്കറ്റ്  കളിയ്ക്കാന്‍  ഇന്നെല്ലാവരും  നേരത്തേ  എത്താമെന്ന്  പറഞ്ഞതാണ്"

                     അരുണ്‍  എഴുന്നേറ്റ്  ക്രിക്കറ്റ്  സ്റ്റമ്പുകള്‍  നല്ലവണ്ണം  ഉറപ്പിച്ചു.  അവര്‍  വന്നാലുടന്‍  കളി  തുടങ്ങാമല്ലോ?

                      അപ്പോഴേയ്ക്കും  എല്ലാവരും  എത്തിക്കഴിഞ്ഞിരുന്നു. ടോസ്സ് ചെയ്ത്  ബാറ്റിംഗും  ബൗളിംഗും  തീര്‍ച്ചപ്പെടുത്തി.അരുണ്‍  ആദ്യം  ബാറ്റിംഗ്  ചെയ്യുന്ന  ഗ്രൂപ്പിലായിരുന്നു.  അഭിലാഷും  നിധിനും  വിവേകുമെല്ലാം  ആദ്യത്തെ  ഗ്രൂപ്പിലായിരുന്നതിനാല്‍  ബാറ്റിംഗിന്‍റെ  ആവേശത്തിലായിരുന്നു.

                      ബാറ്റ് ചെയ്ത്  ഓടുന്നതിനിടെ  അരുണിന്‍റെ  തല  അഭിലാഷിന്‍റെ  തലയുമായി ചെറുതായൊന്നു  മുട്ടി.  അരുണ്‍ താഴെ  വീണു.  അരുണിന്  കണ്ണില്‍  ഇരുട്ടു  കയറിയപോലെ.  കണ്ണുകളില്‍ ത്രികോണങ്ങള്‍ വൃത്തങ്ങളായും  വൃത്തങ്ങള്‍  ചതുരങ്ങളായും  തോന്നി.അടയുന്ന  കണ്ണുകള്‍ക്കിടയില്‍  കൃഷ്ണമണികള്‍  ശ്വാസം  മുട്ടി  ഞെരിഞ്ഞമര്‍ന്നു.

                      എല്ലാവരും  സ്തംഭിച്ചു പോയി.  ഓരോരുത്തരും  അരുണിനെ  കുലുക്കി  വിളിച്ചു.  വെള്ളം  കൊണ്ടു  വന്നു  മുഖത്തു  തളിച്ചപ്പോള്‍ ഒന്നുമറിയാതെ  അവന്‍ കണ്ണു  തുറന്നു  മിഴിച്ചു  നോക്കി.

                        "എന്താ  ......എന്താ  സംഭവിച്ചത്?  താനെവിടെയാണ്?........"

                      അവന്‍  നടുക്കത്തോടെ  ചുറ്റും  നോക്കി.  നടന്നതെല്ലാം  അവര്‍  അരുണിനോട്  പറഞ്ഞു.

                        എല്ലാവരുടെയും  മുഖത്തെ   പരിഭ്രമം  കണ്ടപ്പോള്‍  അവരെ  ആശ്വസിപ്പിക്കാന്‍  ശ്രമിച്ചു  കൊണ്ട്  അരുണ്‍  പറഞ്ഞു.

                       " വരൂ....  നമുക്കു  കളി  തുടരാം."

                       "വേണ്ട,  അരുണ്‍  ഇന്നത്തേയ്ക്ക്  നമുക്ക്   കളി മതിയാക്കാം. നമുക്ക  വീട്ടില്‍  പോകാം.."

                     "വേണ്ട,  നമുക്കു  കുറച്ചു  കൂടി  കളിയ്ക്കാം.. ​എനിയ്ക്കൊരു   കുഴപ്പവുമില്ല."

                      "എന്തായാലും  ഇന്നിനി  കളിയ്ക്കാന്‍ ഒരു  മൂഡും  തോന്നണില്ല.  നമുക്ക്  മതിയാക്കാം."

                        എല്ലാവര്‍ക്കും  ഒരേ  അഭിപ്രായമായപ്പോള്‍  അരുണും  വീട്ടിലേയ്ക്ക്  മടങ്ങാന്‍  തീരുമാനിച്ചു. കൂട്ടുകാര്‍  അവനെ  വീട്ടില്‍  കൊണ്ടാക്കയിട്ടാണ് പിരിഞ്ഞത്. അരുണിന്‍റെ  അമ്മയോട്  അവന്‍  വീണ  വിവരം  പറയാനും  അവര്‍  മറന്നിരുന്നില്ല.

                      അരുണിന്  വേറൊരു  കുഴപ്പവുമില്ല  എന്നവര്‍  ആശ്വസിച്ചെങ്കിലും  പിന്നീട്  അടിക്കടി ഉണ്ടായ  വീഴ്ചകള്‍ അതൊരു അസുഖത്തിന്‍റെ  തുടക്കമായിരുന്നുവെന്നറിയാന്‍  അവര്‍ക്കധികം  നാള്‍  വേണ്ടിവന്നില്ല.

                     സൂര്യന്‍  മറഞ്ഞാല്‍  ആ  ചുടുഗോളം  പോകുന്ന  പോക്കില്‍   തങ്ങളുടെ  ആത്മാര്‍ത്ഥ  സുഹൃത്തിനെ  തട്ടിക്കൊണ്ടു  പോയാലോ  എന്നു  വരെ അവര്‍  ഭയന്നു.

                     ചികിത്സകള്‍  മുറയ്ക്ക് നടന്നു.  ബ്രെയിന്‍ ട്യൂമറായ  രോഗിയുടെ  ആയുസ്സ്  നീട്ടിക്കൊടുക്കുവാന്‍  ദൈവത്തിനല്ലേ കഴിയൂ..  അത്  കഴിഞ്ഞാല്‍  വൈദ്യശാസ്ത്രത്തിന്‍റെ  കരങ്ങള്‍ക്കും.  ഇവ  രണ്ടും  കൈവിട്ടാല്‍............ !

                       രോഗിയുടെ  മനസ്സിലെ  ആഹ്ളാദവും  ചൈതന്യവും  നഷ്ടപ്പെട്ട്  ഏതു  നിമിഷവും  കടന്നു  വരുന്ന  അതിഥിയെ  കാത്തുകാത്തുള്ള  ഇരുപ്പ്.  മറ്റുള്ളവരുടെ  സാന്ത്വനവാക്കുകള്‍  വിശ്വസിക്കാനുള്ള  വൃഥാ  ശ്രമം.  തന്‍റെ  ഏത്  ആഗ്രഹങ്ങളും  സഫലീകരിച്ചു  തരാന്‍  ശ്രമിക്കുന്ന  മാതാപിതാക്കള്‍.

                      പക്ഷേ,  അരുണ്‍  മറ്റൊരാളായി  മാറിയിരിക്കുകയാണ്. പ്രിയപ്പെട്ട  സുഹൃത്തുക്കളുടെ ,  സ്നേഹമയികളായ  മാതാപിതാക്കളുടെ   സപതാപത്തിന്‍റെ,  സ്നേഹത്തിന്‍റെ  നീര്‍ച്ചാലുകളൊഴുകുമ്പോള്‍  അതില്‍  സംതൃപ്തനാണെന്ന്  വൃഥാ  നടിച്ചു.

                      എന്താവശ്യപ്പെട്ടാലും  അവരത്  സാധിച്ചു  തരും.  പക്ഷേ,  അതൊക്കെ  അവന്‍റെ  അവസാനത്തെ  ആഗ്രഹങ്ങളാണെന്നറിഞ്ഞു  കൊണ്ടാണല്ലോ  അവരത്  സാധിച്ചു  തരിക!

                        അരുണ്‍  ആരോടും  ഒരാഗ്രഹവും  പറഞ്ഞില്ല. ഒരു  സാധനവും  വേണമെന്നും  ആവശ്യപ്പെട്ടില്ല.  അതൊക്കെ  ഉപയോഗിക്കുവാന്‍ താന്‍  എത്ര  നാള്‍  ഉണ്ടാവുമെന്നറിയില്ലല്ലോ? താന്‍  ഉപയോഗിച്ച്  ഉപേക്ഷിച്ച്  പോകുമ്പോള്‍   പിന്നെ  അതോര്‍ത്ത്  അവര്‍  വേദനിയ്ക്കില്ലേ?

                           തന്നെക്കാണുമ്പോള്‍   അറിയാതെ ഉരുണ്ടു  വീഴുന്ന  കണ്ണീര്‍  ഗോളങ്ങള്‍ താന്‍  കാണാതെ  തുടയ്ക്കാന്‍  ശ്രമിക്കുന്ന  സുഹൃത്തുക്കളെ  കാണുമ്പോഴും അപ്രാപ്യമായ  ഒരു  സ്ഥലത്തേയ്ക്ക്  മകനെ   പറഞ്ഞയക്കുമ്പോഴുണ്ടാകുന്ന  ദുഃഖം  ഉള്ളിലൊതുക്കി   സ്നേഹ വാത്സല്യങ്ങള്‍  കൊണ്ട്  വീര്‍പ്പു മുട്ടിയ്ക്കാന്‍  ശ്രമിക്കുന്ന  മാതാപിതാക്കളെ  കാണുമ്പോഴും  ഒന്നുമറിയാത്തവനെപ്പോലെ  നിശബ്ദനായി  േഅരുണ്‍  മുഖം  മറച്ചിരുന്നു...........................