Wednesday, 30 January 2013

അത് നിന്‍റെ മകളാകാതിരിയ്ക്കട്ടെ!


             വേനലിന്‍റെ  ഉണക്കിന്  ശേഷമുണ്ടാകുന്ന  പുതുവര്‍ഷത്തില്‍  കിളിര്‍ത്ത
ഭൂമിയില്‍ നിന്നും  ആവി  പുറപ്പെടുമ്പോലെ  നെടുവീര്‍പ്പുകളില്‍  സ്ത്രീ  അവളുടെ  മനസ്സിനെ  കൊളുത്തിയിട്ടു. കാലം  മാറിയിട്ടും  തിരിച്ചറിവുകള്‍  നല്‍കുന്ന  പ്രജ്ഞയില്‍  സ്ത്രീ  ശാക്തീകരണത്തിന്‍റെ  സാധ്യതകള്‍   തുറന്നു  വച്ചിട്ടും  സ്ത്രീ  സ്വഭാവം  വിദ്യുല്‍പ്രഭ പോലെ  ചഞ്ചലമായി.  അഗ്നിപരീക്ഷണങ്ങളിലൂടെ  അവള്‍  ഓരോ  വിചാരണകളെയും  കാലത്തിന്‍റെ കൂര്‍ത്ത  മുള്ളില്‍  അമര്‍ത്തി വച്ചു. ഇനി  അഗ്നി പരീക്ഷണങ്ങള്‍  പുരുഷന്‍മാര്‍ക്കായി  വിധിക്കേണ്ടത്  സ്ത്രീയുടെ  ഊഴമാണെന്നു  വരികിലും  അവള്‍ക്കതിന്  സാധിക്കാതെ  വന്നാല്‍  വരും  തലമുറയ്ക്കുള്ള  ഒരു  വിധി  നിര്‍ണയം  കൂടി ഉരുക്കഴിയ്ക്കുകയല്ലേ  ചെയ്യുന്നത്.

                  പക്ഷേ,  ഈ  നിഷ്ക്കളങ്കയായ  സ്ത്രീയുടെ  കഥയൊന്നു  നോക്കൂ..
ഇവിടെ  കുരിശു  ചുമക്കേണ്ടി  വന്നത്  അവള്‍  തന്നെയായിരുന്നില്ലേ? ചതിയും വഞ്ചനയും  തിരിച്ചറിയാന്‍  പര്യാപ്തമായ  അറിവും  വിവേകവും  വിദ്യാഭ്യാസനുമുണ്ടായിട്ടെന്തേ  ജീവിത  പാതയില്‍  അവള്‍  കാലിടറി  വീണു?

                   ഗായത്രി  എന്നാണവളുടെ  പേര്.  എല്ലാ  കാര്യങ്ങളിലും  പൂര്‍ണത  വേണമെന്ന്  ശഠിയ്ക്കുന്ന  ഉദ്യോഗമുള്ള  സ്ത്രീ. സ്വന്തം  കുടുംബത്തിനും  ഭര്‍ത്താവിന്‍റെ  കുടുംബത്തിനും  പ്രിയപ്പട്ടവള്‍..  ഒരിയ്ക്കല്‍  അവള്‍  നാട്ടുകാരനായ പുരുഷന്‍  ഒരുക്കിയ  ചതിയില്‍  വലിച്ചെറിയപ്പെട്ടു.

                   നിരപരാധിയായ  അവളെ സമൂഹം  ചീത്തയെന്ന്  മുദ്ര  കുത്തി.  ആക്ഷേപങ്ങള്‍  കൊണ്ട്  നെറുകയില്‍  ഉഷ്ണജലം  ചൊരിഞ്ഞു.  തലേ ദിവസം  വരെയും ഉദ്യോഗത്തിനിടയിലും  എല്ലാ  കാര്യങ്ങളും  ഉത്തരവാദിത്വത്തോടെ
ചെയ്ത്  കുടുംബം  നിലനിറുത്തിയവള്‍ പെട്ടെന്നൊരു  നിമിഷം  കൊണ്ട്  അന്യയാക്കപ്പട്ടു.  ഭര്‍ത്താവും  നൊന്തു പെറ്റ  മകനും  എല്ലാ  ബന്ധങ്ങളുടെയും
വേരറുത്ത്  എല്ലാവരും  ഉപേക്ഷിയ്ക്കപ്പട്ടപ്പോള്‍  അപമാനിയ്ക്കപ്പട്ട  സ്ത്രീത്വത്തിന്‍റെ  തേങ്ങലമര്‍ത്തി   അവള്‍ക്ക്  നാളുകള്‍  കഴിച്ചു  കൂട്ടേണ്ടി  വന്നു.

                പുരാണങ്ങളിലും  ഇതിഹാസങ്ങളിലും  പുരുഷമുഖങ്ങള്‍  വിചാരണകളില്ലാതെ  രക്ഷപ്പട്ടപ്പോള്‍അവിടെ  കണ്ണീരൊഴുക്കിയത്  സ്ത്രീ  മനസ്സുകള്‍. ഇന്നും  കണ്ണീരൊഴുക്കുന്ന  ഈ  സ്ത്രീ  മനസ്സിനെ കണ്ടതായിപ്പോലും
ആരും  ഭാവിക്കുന്നില്ല.

                 ഒരു  ജോലി  മാത്രമായിരുന്നു  ജീവിയ്ക്കാനുള്ള  അവളുടെ  കച്ചിത്തുരുമ്പ്. ജീവിതം  അവസാനിപ്പിക്കുവാന്‍  അവള്‍ക്ക്  മനസ്സു  വന്നില്ല.ആയുസ്സ്  തന്നവന്‍  സമയമാകുമ്പോള്‍ തിരിച്ചെടുക്കട്ടെ  എന്നവള്‍  ഉറപ്പിച്ചു.

                   കാലം  മായ്ക്കാത്തമുറിവുകളില്ലല്ലോ?  ക്രമേണ  അവള്‍  ഓരോന്നും  മറക്കാന്‍  ശ്രമിച്ചു. കഴിഞ്ഞതെല്ലാം  ഒരു  സ്വപ്നമാണെന്ന്  കരുതി  ആശ്വസിയ്ക്കാനും. എന്നാല്‍   തന്‍റെ  പ്രായവും  സൗന്ദര്യവും  ആരോഗ്യവും
അറിയാവുന്ന സുഹൃത്തുകള്‍ക്ക്  സഹതാപം.

                 പല  തവണയുള്ള  സുഹൃത്തുക്കളുടെ  നിര്‍ബന്ധം.

                ങാ,  വരട്ടെ!  എന്ന  അവളുടെ  മറുപടി  അവരെ  തൃപ്തരാക്കയില്ല.  എല്ലാം  അനുഭവിയ്ക്കാന്‍ തയ്യാറായിരുന്ന   അവളേക്കാള്‍  വിഷമം അവര്‍ക്കേറെ .   ഇനി  ഒരിയ്ക്കലും  ഒരു  പുരുഷന്‍റെ  കയ്യിലെ  കളിപ്പാവയാവരുത്.  മനസ്സ്  ചഞ്ചലമാകാന്‍  പാടില്ല.  അപമാനങ്ങളും  അടിച്ചമര്‍ത്തലുകളും  അതിജീവിച്ച്  നേടിയെടുത്തതാണ്  ഇപ്പോഴത്തെ  അവളുടെ  മനസ്സ്.   ഇനി  പുരുഷന്‍റെ കൈകളാല്‍  പിച്ചിച്ചീന്താതിരിയ്ക്കാനുള്ള  കരുത്തുണ്ടാവണം.

                       ഭാവിജീവിതം  സുരക്ഷിതമാക്കണമെന്നുള്ള  ഉറപ്പിന്  കോണ്‍ക്രീറ്റിനേക്കാള്‍  ബലമുണ്ടെന്ന്  വിശ്വസിച്ചിട്ടിപ്പോള്‍  !
                       അവളുടെ  മനസ്സൊന്നു  പാളിയോ?

                       സ്നേഹത്തിന്‍റെ ,  ഉത്തരവാദിത്വത്തിന്‍റെ ,  സംരക്ഷണയുടെ  പച്ചത്തുരുത്ത്  പതിച്ച്  നല്‍കാമെന്ന  പുരുഷന്‍റെ  വാക്കില്‍  അവളുടെ മനസ്സൊന്ന്  ഉടക്കിപ്പോയോ?

വീണ്ടുമൊരു  ചതിക്കുഴിയില്‍ചെന്നുപെടാന്‍  ഒരുമ്പെട്ടത് അവളുടെ  സ്ത്രീ  സഹജമായ  അഭിനിവേഷം കൊണ്ടുമാത്രമായിരുന്നോ?  ആ പുരുഷന്‍  ആഗ്രഹിച്ചത്  തന്‍റെ  സൗന്ദര്യം  ആസ്വദിയ്ക്കാനുള്ള  അദമ്യമായ  മോഹവും  തന്‍റെ  ദേഹത്തുണ്ടായിരുന്ന  സ്വര്‍ണാഭരണങ്ങളുമായിരുന്നുവെന്ന്    അവള്‍ക്കറിയാന്‍  അധികനാള്‍  വേണ്ടി  വന്നില്ല.  എങ്കിലും  തന്‍റെ  ഫോണ്‍ നമ്പര്‍  മറ്റുള്ളവര്‍ക്ക്  നല്‍കി  ഇത്  തന്നെ  വിളിയ്ക്കാന്‍  തന്നതാണ്  എന്ന്  പറഞ്ഞ്    അശ്ളീലം  സംസാരിച്ചപ്പോള്‍  പകച്ചു  നിന്ന്  പോയിട്ടുണ്ട്.  നഷ്ടപ്പെട്ടത്  നാലു  പവന്‍റെ സ്വര്‍ണാഭരണങ്ങള്‍  ആണെങ്കിലും  തന്‍റെ  മാനം  കപ്പ്ലു  കയറേണ്ടി  വന്നില്ലല്ലോ  എന്ന  ആശ്വാസമായിരുന്നു  അവള്‍ക്ക്.

              പെണ്ണിന്‍റെ  നിസ്സാഹയതയെ ചൂഷണം  ചെയ്ത്കൊണ്ട്     ആര്‍ഭാടത്തോടെയും  അഹങ്കാരത്തോടെയും  കഴിയുന്ന  അവളുടെ  മാനത്തിന്  പുല്ലു  വില കല്‍പ്പിക്കുന്ന  പുരുഷനോടൊരു  വാക്ക്.!

              നിന്നെപ്പോലൊരുവന്‍  കുഴിയ്ക്കുന്ന  ചതിക്കുഴിയില്‍       വീഴുന്നത് നിന്‍റെ  അമ്മയോ,  ഭാര്യയോ, സഹോദരിയോ  മകളോ  ആകാതിരിയ്ക്കട്ടെ!

1 comment:

  1. കഥ കഥയായില്ല കേട്ടോ. കഥയിലൂടെ നല്കാനുദ്ദേശിച്ച സന്ദേശം അനുവാചകരിലേയ്ക്ക് പകരാനാണ് ശ്രമിയ്ക്കേണ്ടത്. സന്ദേശം മാത്രം പറഞ്ഞാല്‍ കഥയാകുന്നില്ല. എന്റെ തോന്നലാണിത്. ശരിയായിക്കൊള്ളണമെന്നില്ല. ആശംസകള്‍....

    ReplyDelete