Thursday, 27 December 2012

പിറന്നാള്‍ സമ്മാനം



                       ഗ്രാമം  പതുക്കെ  നിദ്ര  വിട്ടുണരുകയായിരുന്നു.  ആലസ്യത്തില്‍  നിന്നും   ഉണരാന്‍   മടിക്കുന്ന  കുഞ്ഞിനെപ്പോലെ  സൂര്യന്‍  തന്‍റെ  കിരണങ്ങളെ
പുതപ്പിനടിയില്‍  നിന്നു  മാറ്റി  പുറത്തു  കൊണ്ടു  വരുവാന്‍  ശ്രമിച്ചു.  വൃക്ഷത്തലപ്പിലൂടെ  പതുക്കെപ്പതുക്കെ  അവ  തല  നീട്ടിത്തുടങ്ങി. ഉണ്ണിക്കുട്ടന്‍
കിടക്കയില്‍  നിന്ന് ചാടിയെണീറ്റു.  ഇന്നലെ  അച്ഛന്‍കൊണ്ടുവന്നിട്ടുള്ള  സമ്മാനപ്പൊതി  എന്തെന്നറിയാനുള്ള  ആകാംഷയോടെ  അവന്‍  അച്ഛന്‍റെ  കിടപ്പുമുറിയിലേയ്ക്കോടി.

                          ഇന്നലെ  അച്ഛന്‍സമ്മാനവും  കൊണ്ടു വരുന്നതും  പ്രതീക്ഷിച്ച് കാത്തിരുന്ന്  ഉറങ്ങിപ്പോയി.  രാത്രിയില്‍  എപ്പോഴാവും  അച്ഛന്‍ വന്നിട്ടുണ്ടാവുക?  താന്‍ വൈകുവോളവും  കാത്തിരുന്നതോര്‍മ്മയുണ്ട്.  പിന്നെ  എപ്പോഴോ  ഉറങ്ങി.

                          കിടക്കയില്‍ അച്ഛനെ കണ്ടില്ല.  അവന്‍  അമ്മയ്ക്കരികിലേയ്ക്ക്  ഓടിച്ചെന്നു.

                          "അമ്മേ......അച്ഛനെവിടെ?,  അച്ഛനിന്നലെ  എപ്പഴാ  അമ്മേ  വന്നത്? എന്താ  എനിക്ക്  സമ്മാനമായി  കൊണ്ടുവന്നത്?"

                    അവന്‍റെ  ചോദ്യങ്ങള്‍  കേട്ടിട്ടും  വ്യക്തമായ  മറുപടി  പറയാതെ,  അമ്മയുടെ  മുഖം  മ്ളാനമായിരിക്കുന്നതവന്‍  കണ്ടു. അമ്മയില്‍  നിന്നും പ്ര
തീക്ഷിച്ച  ഉത്തരം  കിട്ടാതെ  വന്നപ്പോള്‍ അവന്‍റെ  മുഖവും  മ്ളാനമായി.  അവന്‍  ചോദ്യങ്ങള്‍    ആവര്‍ത്തിച്ചു.

                       "എന്താ.......എന്താ ?  ഈ അമ്മയ്ക്കിതെന്തു  പറ്റി.? അച്ഛനിന്നലെ  എപ്പഴാ  വന്നത്?

                     "അച്ഛനിന്നലെ  വന്നില്ല  മോനേ....."

                      ഇതു  പറയുമ്പോള്‍  അമ്മയുടെ  കണ്ണുകള്‍  ഈറനണിയുന്നതും  ചുണ്ടുകള്‍  വിതുമ്പുന്നതും  അവന്‍  കണ്ടു.  അവന്‍റെ  മനസ്സ്  മഴക്കാറ്  മൂടിയ  ആകാശം പോലെ  കറുത്തിരുണ്ടു.  കാറും  കോളും  കണ്ട  ആകാശം  പോലെ  അവന്‍റെ  മനസ്സ്  പ്രക്ഷുബ്ധമായി.

                     വരുമ്പോള്‍  പിറന്നാള്‍ സമ്മാനവും  വാങ്ങിവരാമെന്ന്   പറഞ്ഞ്  ജോലിയ്ക്ക്  പോയതാണ്. എന്നിട്ട് അച്ഛന്‍   ഇതെവിടെപ്പോയി?

                     തന്‍റെ  അങ്കലാപ്പും  ആവലാതിയും  വിട്ടുമാറാത്ത  മുഖം  മകനില്‍  നിന്നും  ഒളിപ്പിക്കാന്‍  ആ  അമ്മ  വളരെ  പാടുപെട്ടു.

                     അവന്‍  മുറ്റത്തേയ്ക്കിറങ്ങി.

                    തലേ ദിവസം രാത്രിയില്‍  തോരാതെ  മഴ  പെയ്തിരുന്നു.  മരത്തലപ്പുകളില്‍  പറ്റി  നിന്നിരുന്ന  മഴവെള്ളത്തുള്ളികളില്‍  സൂര്യകിരണങ്ങള്‍  തട്ടിയപ്പോള്‍  അവ  വജ്രം  പോലെ മിന്നിത്തിളങ്ങി.   കാറ്റിനാല്‍  മരത്തലപ്പുകള്‍.  ഉലയ്ക്കപ്പട്ടപ്പോള്‍  മുത്തുകളായി  അവ ന്‍റെ  ദേഹത്തിലേയ്ക്കൂര്‍ന്നു  വീണു.  പക്ഷേ,  കരയില്‍  പിടിച്ചിട്ട  മത്സ്യത്തെപ്പോലെ  പിടക്കുന്ന  അവന്‍റെ  മനസ്സിന് അതിന്‍റെ  കുളിരിനെ  ഏറ്റു
വാങ്ങാനോ  അതിന്‍റെ  മാധുര്യം  അനുഭവിക്കാനോ  കഴിഞ്ഞില്ല.

                   അവന്‍  മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ  നാട്ടുപാതയെ  ലക്ഷ്യമാക്കി  നടന്നു.  ചീന്തി  എറിയപ്പെടുന്ന പേപ്പര്‍  കഷണം  പറന്നു  നടക്കുന്നതുപോലെ,  തന്‍റെ  ശരീരത്തിന്‍റെ  ഭാരം  നഷ്ടപ്പെട്ട്   കാലുകള്‍  മുന്നോട്ടു  വയ്ക്കുമ്പോള്‍  തറയില്‍  തൊടാത്തതു  പോലെ  അവന്  തോന്നി.  വഴിയില്‍  കണ്ടവരോടൊക്കെ  അവന്‍ചോദിച്ചു,  തന്‍റെ  അച്ഛനെക്കണ്ടോ  എന്ന്.  ആരും  കണ്ടതായി  പറഞ്ഞില്ല.

                   വീണ്ടും  ചിന്തകള്‍  അവന്‍റെ  മനസ്സിനെ  പൊതിഞ്ഞു.  അച്ഛനെന്തെങ്കിലും  ആപത്ത്  പിണഞ്ഞതാകുമോ?  ശരീരത്തിന്  വല്ലായ്ക  എന്തെങ്കിലും  തോന്നി  വല്ല  ആശുപത്രിയിലെങ്ങാനും  കിടക്കുകയാണോ? രാവിലെ  പോകുമ്പോള്‍  അരുതായ്കയായി  ഒന്നും  തോന്നിയില്ലല്ലോ?  ചിരിച്ചുകൊണ്ട്  യാത്ര  ചോദിച്ചു  പോയതാണല്ലോ   വരുമ്പോള്‍  മോന് പിറന്നാള്‍  സമ്മാനം  കൊണ്ടു വരാം കേട്ടോ  ഉറങ്ങല്ലേ  എന്ന്  പറഞ്ഞ്.

                  വീണ്ടും  അവന്‍ ചിന്തിച്ചു.  അസുഖം  വരാന്‍  കാലവും  സമയവുമൊന്നും  വേണമെന്നില്ലല്ലോ? അസുഖങ്ങള്‍  എത്ര  പെട്ടെന്നാണ്  ഉണ്ടാവുക? മനസ്സിനെ  ചിന്തയുടെ  മേച്ചില്‍പ്പുറങ്ങളില്‍  മേയാന്‍  വിട്ട്  അവന്‍ നടപ്പിന്  വേഗത  കൂട്ടി.

                  മുള്ളുകളും  പടര്‍പ്പുകളും  നിറഞ്ഞ   വഴിയില്‍  നിന്നും  അവന്‍ റോഡിലെത്തി. ബസ് സ്റ്റോപ്പിനടുത്തുള്ള  അച്ഛന്‍റെ  സുഹൃത്ത  ദാമോദരന്‍  ചേട്ടന്‍റെ  വീടായിരുന്നു  ലക്ഷ്യം  അച്ഛനും  ദാമോദരന്‍   ചേട്ടനും  ഒരുമിച്ചാണ്
 പട്ടണത്തിലെ  ജോലിസ്ഥലത്തേയ്ക്ക്  പോകുന്നത്,.

                 ദാമോദരന്‍  ചേട്ടന്‍  കുറേശ്ശേ  മദ്യപിക്കുന്ന  സ്വഭാവക്കാരനായിരുന്നു. ഈയിടെയായി അച്ഛനും മദ്യപിച്ച്  തുടങ്ങിയതായി അമ്മ്യ്ക്ക് സംശയമുണ്ടായിരുന്നു.  അത് മനസ്സിലായിത്തുടങ്ങിയപ്പോള്‍  അമ്മ  പറഞ്ഞു.

         " വേണ്ട,  ഇങ്ങനെയുള്ള  ശീലമൊന്നും  നമുക്ക്  വേണ്ട,  നമ്മുടെ  ഉണ്ണിക്കുട്ടന്‍  വളര്‍ന്നു  വരികയാ. അവനിതറിഞ്ഞാല്‍ അച്ഛനോടുള്ള  സ്നേഹം
കുറയും.  മാത്രവുമല്ല  ഇത് കണ്ടല്ലേ  അവന്‍  പഠിക്കുന്നത്."

             "ഇല്ലെടീ.ഇതൊരു  രസത്തിനല്പം.  അല്ലാതെ  ഇതൊരു  ശീലമാക്കുകയൊന്നുമില്ല."          
             
              'ങാ.......ഇല്ല,  രസത്തിന്  തുടങ്ങിത്തന്നെയാണ്  ശീലമായിത്തീരുന്നത്.  അങ്ങനെയുള്ള  രസമൊന്നും  വേണ്ട."

               അച്ഛന്‍ സമ്മതിക്കും.

             ഉണ്ണിക്കുട്ടന്‍  നടന്നു.  ബസ് സ്റ്റോപ്പിലെത്താറായി. റോഡിനിരുവശവും  പണിക്കായി  കൂട്ടിയിട്ടിരിക്കുന്ന  മെറ്റല്‍ക്കൂനകള്‍.      

               അതിനരികിലൂടെ  നടക്കാന്‍  തുടങ്ങിയപ്പോഴാണ്  അവന്‍  ആ  കാഴ്ച  കണ്ടത്.

                തന്‍റെ  അച്ഛന്‍!!!!!!

                 മെറ്റല്‍ക്കഷണങ്ങള്‍   ചുണ്ടില്‍ മുട്ടി  ഒട്ടിപ്പിടിച്ചിരിക്കുന്നു.  കൈയ്യില്‍  ഇറുകെ പ്പിടിച്ചിരിക്കുന്ന  സമ്മാനപ്പായ്ക്കറ്റ്!  എളിയില്‍  തിരുകിവച്ച  മദ്യക്കുപ്പിയുടെ  പൊട്ടിയ ചില്ലുകള്‍  തറച്ചു കയറി  ആഴത്തില്‍ മുറിഞ്ഞിരിക്കുന്നു.   തലേ ദിവസം  പെയ്ത  മഴയില്‍ചോര    വീണ്  മാഞ്ഞു പോയ  പാടുകള്‍!  !.  അവന്  നോക്കി  നില്‍ക്കാന്‍  കഴിഞ്ഞില്ല.

                 അകലെ നിന്ന്  ഒരു കാറ്റ്  അവനെ  തേടിയെത്തി.  തന്‍റെ  ഇലകളിലും  വേരുകളിലും  കണ്ണീരിന്‍റെ  നനവ്  പടര്‍ത്തി  ആ കാറ്റ്  അവനെ  കടന്നു പോയി.

                  ഇത്പോലെ  എത്രയെത്ര  അച്ഛന്‍മാര്‍!! ,  എളിയില്‍  മദ്യക്കുപ്പിയില്ലാതെ  വീട്ടിലെത്താനുണ്ടാവും!  വാങ്ങിയ  പിറന്നാള്‍  സമ്മാനങ്ങള്‍  വഴിയില്‍  വീഴാതെ   കുഞ്ഞുമക്കളുടെ  കൈകളിലെത്താനുണ്ടാവും!

Add caption
                   മനസ്സില്‍  ഒരു  നിഴല്‍  വന്നു  മൂടി. അതിന്‍റെ  കറുപ്പു  നിറം  അവനെ പൊതിഞ്ഞു..................

2 comments:

  1. പിറന്നാള്‍ സമ്മാനം എന്ന് കണ്ടപ്പോള്‍ സന്തോഷത്തോടെ വായിക്കാന്‍ വന്നതാണ്.വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം ബാക്കിയായി.

    ReplyDelete
  2. മദ്യം വിഴുങ്ങിയ പിറന്നാൾ....

    ReplyDelete